മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച നടനാണ് നിവിന്‍ പോളി. തന്റെ കരിയറില്‍ വലിയ വെല്ലുവിളികളെ നേരിടേണ്ടി വന്ന നടന്‍ കൂടിയാണ് അദ്ദേഹം.
തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിലും കഥാപാത്രങ്ങളുടെ പേരിലും നിവിന്‍ പലപ്പോഴായി പഴികേള്‍ക്കേണ്ടി വന്നു. ഇതിനൊപ്പം വലിയ രീതിയിലുള്ള ബോഡി ഷേമിങ്ങും താരത്തിനെതിരെ ഉയര്‍ന്നു. തന്റെ കരിയര്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലൂടെ നിവിന് കടന്നുപോകേണ്ടി വന്നു.
നിവിൻ പോളി , Photo: IMDb
ഇതിനിടെ വിനീത് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിലെ ‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ’ എന്ന ഡയലോഗ് ഒരു ഡയലോഗ് എന്നതിനപ്പുറം നിവിന്റെ കരിയറിന്റെ പ്രതിഫലനം കൂടിയായി മാറി.
സിനിമയേക്കാളേറെ നിവിനും ആ ഡയഗോഗും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അന്നത്തെ ആ ഡയലോഗിനെ കുറിച്ചും കരിയറില്‍ എടുക്കേണ്ടി വന്ന ചില തീരുമാനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി.
‘എന്റർടൈൻമെന്റ് സിനിമകൾ മാത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് എല്ലാവരും അഭിപ്രായപ്പെട്ട ഒരു കാര്യമാണ് ആക്ടർ എന്ന നിലയിൽ എല്ലാ സിനിമകളും തിരഞ്ഞെടുക്കണം എന്നുള്ളത്. പിന്നീട് ആക്ഷൻ സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർ സ്വീകരിക്കാതെയാകും. അതിനാൽ എല്ലാ തരം സിനിമകൾ ചെയ്യാനും അവർ ആവശ്യപ്പെട്ടു.
പല സൈഡിൽ നിന്നും ഇങ്ങനെ കേൾക്കുമ്പോൾ ഞാൻ സ്വയം ചിന്തിച്ചു, മറ്റുകഥാപാത്രങ്ങളും തെരഞ്ഞെടുക്കാമെന്ന്. നമ്മൾ കാണാറുള്ളപോലെ സീരിയസ് കഥാപാത്രങ്ങൾ, കോമഡി റോളുകൾ എന്നിവ തെരഞ്ഞെടുക്കുന്നതുപോലെ. ഇനിയെങ്കിലും ഒന്നു മാറി ചിന്തിക്കാമെന്നു തോന്നി,’ നിവിൻ പറഞ്ഞു.
‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിലെ പ്രധാന നായകന്‍മാരായ പ്രണവ് മോഹന്‍ലാലിനെയും ധ്യാന്‍ ശ്രീനിവാസനെയും കടത്തിവെട്ടിയായിരുന്നു ചിത്രത്തിൽ കാമിയോ റോളില്‍ എത്തിയ നിവിന്‍ സ്‌കോര്‍ ചെയ്തിരുന്നത്. ‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവ് പ്രഖ്യാപിക്കുകയായിരുന്നു നിവിൻ.
അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’യാണ് നിവിന്റെ അടുത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ഫഹദ് നായകനായെത്തിയ ‘പാച്ചുവും അത്ഭുതവിളക്കി’നും ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർവം മായ’. നിവിൻ പോളി, അജു വർഗ്ഗീസ്, ജനാർദ്ദനൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഹൊറർ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.
പ്രഭേന്ദു നമ്പൂതിരി എന്ന കഥാപാത്രമായാണ് നിവിൻ ഇതിൽ വേഷമിടുന്നത്. നിവിൻ പോളിയുടെ ഇത്തരമൊരു കഥാപാത്രം അടുത്തകാലത്തെ നിവിൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവമാകുമെന്ന പ്രതീക്ഷയും സിനിമയെ ഉയർത്തുന്നു.
Content Highlight: Those dialogues changed Nivin Pauly’s career.