ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനൊടുവിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എ.എം ആരിഫ്. നിരന്തരം മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടിരുന്ന വെള്ളാപ്പള്ളിയെ ആരും നിയന്ത്രിച്ചില്ലെന്നാണ് ആരിഫിന്റെ വിമർശനം.
ഇടതുപക്ഷത്തിന്റെ തെരഞ്ഞടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി വെള്ളാപ്പള്ളിയോടുള്ള സി.പി.ഐ.എം നേതാക്കളുടെ സമീപനമാണെന്ന് പൊതുവിൽ വിലയിരുത്തപ്പെടുമ്പോഴാണ് നേതൃത്വത്തിനെതിരെയുള്ള എ.എം ആരിഫിന്റെ പ്രതികരണം.
വെള്ളാപ്പള്ളി മുസ്‌ലിം ലീഗിനെതിരെയല്ല മുസ്‌ലിം വിരുദ്ധതയാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും ആ സമയത്ത് ആരുംതന്നെ അദ്ദേഹത്തെ തിരുത്തിയില്ലെന്നും സംരക്ഷിച്ച് നിർത്തുകയാണ് ചെയ്തതെന്നുമാണ് ആരിഫിന്റെ വിമർശനം.
‘എതിർക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കാര്യത്തിൽ പോരായ്മ ഉണ്ടായിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിക്ക് പുറമെ സി.പി.ഐ.എം നേതൃനിരക്കെതിരെയും ആരിഫ് പ്രതികരിച്ചു. സി.പി.ഐ.എമ്മിന്റെ സംഘടനാ സംവിധാനം അടിച്ചുടച്ച് വാർക്കണമെന്നും എതിരാളി എത്രത്തോളം ശക്തനാണെന്ന് മനസിലാക്കി പ്രവർത്തിച്ച് തിരിച്ചുവരണമെന്നും മുൻ എം.പി കൂട്ടിച്ചേർത്തു.
‘ഇതാദ്യമായല്ല എൽ.ഡി.എഫിന് കനത്ത പരാജയമുണ്ടാകുന്നത്, കേരള രാഷ്ട്രീയം അങ്ങോട്ടും ഇങ്ങോട്ടും മാറി വരും. എന്നാൽ അപ്പോഴൊന്നും എൽ.ഡി.എഫിന്റെ അടിത്തറയിൽ വലിയ മാറ്റം വരാറില്ല. പരാജയപ്പെടുമ്പോഴും തിരിച്ച് വരാൻ കഴിയാവുന്ന അടിത്തറയുണ്ടായിരുന്നു. എന്നാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിൽ അടിത്തറയിൽ വിള്ളലുകൾ വീണു,’ അദ്ദേഹം പറഞ്ഞു.
തുടർഭരണം ലഭിച്ചപ്പോൾ ആക്രമണത്തിന്റെ കുന്തമുന പിണറായി വിജയനിലേക്ക് ആയെന്നും പാർട്ടി സംഘടനാ സംവിധാനം പ്രത്യാക്രമണങ്ങളിൽ പിന്നിലായെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ എതിർക്കാത്തതും, അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിയുടെ വാഹനത്തിൽ വെള്ളാപ്പളിയെ കയറ്റിയതുമെല്ലാം തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിനിടയിൽ സർക്കാർ വിരുദ്ധ വികാരത്തിന് കരണമായെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
Content Highlight: There was a flaw in defending Vellappally; AM Arif raised objections after the defeat