| Friday, 7th August 2026, 5:10 pm

ഞാന്‍ ഇത്രയും പ്രഷര്‍ എടുത്ത മറ്റൊരു സിനിമയുണ്ടാകില്ല: ജൂഡ് ആന്തണി ജോസഫ്

ആര്യ.പി

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകരും ചിത്രത്തെ കാത്തിരുന്നത്. ഒപ്പം മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യ ചിത്രമെന്നതും സിനിമയുടെ ഹൈപ്പ് കൂട്ടി.

താന്‍ ഇത്രയും പ്രഷര്‍ എടുത്ത മറ്റൊരു സിനിമയുണ്ടാകില്ലെന്ന് പറയുകയാണ് ജൂഡ് ആന്തണി ജോസഫ്. തന്നെ അത്രയും വിശ്വസിച്ചിട്ടാണ് ഈ സിനിമ ഏല്‍പ്പിച്ചതെന്നും താന്‍ ചെയ്‌തോളും എന്ന അവരുടെ വിശ്വാസം വലിയ ഉത്തരവാദിത്തമാണെന്നും ജൂഡ് പറയുന്നു.

‘നമ്മളെ അത്രയും വിശ്വസിച്ചിട്ടാണ് ഈ സിനിമ നമ്മളിലേക്ക് വരുന്നത്. ജൂഡ് ചെയ്‌തോളും, അല്ലെങ്കില്‍ ജൂഡിന് പണിയറിയാം എന്ന് കരുതിയിട്ടായിരിക്കുമല്ലോ ഇതിന്റെ പ്രൊഡ്യൂസറും മറ്റുള്ളവരുമൊക്കെ നമ്മളെ ഏല്‍പ്പിക്കുന്നത്.

പാക്കപ്പിന്റെ അന്ന് ഞാന്‍ പറഞ്ഞത്, ഞാന്‍ ഇത്രയും പ്രഷര്‍ എടുത്തിട്ടുള്ള സിനിമ ഉണ്ടായിട്ടില്ല എന്നാണ്. കാരണം എന്റെ പ്രഷര്‍ മുഴുവന്‍ ഈ സിനിമയില്‍ ഏറ്റവും നന്നായിട്ട് മായയെ നമ്മള്‍ പ്രസന്റ് ചെയ്യണം എന്നതിലായിരുന്നു.

കാരണം ഒരു പുതിയ ആക്ട്രസ് ആണ്. അവര്‍ക്ക് എക്‌സ്പീരിയന്‍സ് ഉണ്ടാവില്ല. ഇതിനു മുമ്പ് ക്യാമറയുടെ മുമ്പില്‍ ചിലപ്പോള്‍ ഒരു സീന്‍ ആയിട്ട് ചെയ്തു കാണില്ല. അപ്പോള്‍ അങ്ങനെ കുറെ കാര്യങ്ങള്‍ നമ്മുടെ കയ്യിലായിരിക്കും.

അങ്ങനെയുള്ള ചെറിയ ഒരു പ്രഷര്‍ ഉണ്ടായിരുന്നു പക്ഷേ ആ പ്രഷര്‍ ഞാന്‍ എന്‍ജോയ് ചെയ്തിട്ടുണ്ട്. കാരണം ഞാന്‍ മോണിറ്ററില്‍ കാണുമ്പോള്‍ നമ്മള്‍ ഹാപ്പിയാണ്. ടേക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ കൂടുതല്‍ പോയാലും അതില്‍ വരുന്ന ഔട്ട് നല്ലതാണ്.

പിന്നെ മായയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഭയങ്കര ഈസിയാണ്. കാരണം മായ ഓള്‍റെഡി ഫുള്‍ പ്രിപ്പയര്‍ ആയിട്ടായിരിക്കും വരുന്നത്. അവള്‍ക്ക് ഫുള്‍ സീന്‍ അറിയാം. എന്താ ചെയ്യേണ്ടത് എന്ന് അറിയാം. അവിടെയും ഇവിടെയും ചെറിയ കറക്ഷന്‍ പറഞ്ഞു കൊടുത്താല്‍ മാത്രം മതി.

പിന്നെ പങ്ച്വല്‍ ആണ്. നമ്മള്‍ എപ്പോള്‍ പറഞ്ഞാലും വരും. എത്ര നേരം വേണമെങ്കിലും കാത്തുനില്‍ക്കും. മായയുടെ ഷൂട്ട് കഴിഞ്ഞാലും മായ പോകില്ല. ഫുള്‍ ടീമിന്റെ കൂടെ ബ്ലെന്‍ഡ് ആയിട്ട് നില്‍ക്കും. മായയെ പരിചയപ്പെടുന്ന എല്ലാവര്‍ക്കും അവരെ പെട്ടെന്ന് ഇഷ്ടമാകും.

അതുകൊണ്ട് എനിക്ക് അങ്ങനെ വലിയ പ്രഷര്‍ ഒന്നും ഇല്ലായിരുന്നു. എന്റെ പ്രഷര്‍ മുഴുവന്‍ ഇതിന്റെ ഔട്ട്പുട്ട് വൃത്തിയായിട്ട് വരണം എന്നുള്ളതിലാണ്. അത് എല്ലാ സിനിമകളും ചെയ്യുമ്പോഴും ഉണ്ടാവും. ഈ സിനിമയില്‍ കുറച്ച് കൂടുതല്‍ ഉണ്ടായി. നമുക്കൊരു ഉത്തരവാദിത്തം ഉണ്ടല്ലോ,’ ജൂഡ് പറഞ്ഞു.

Content Highlight: There probably isn’t another movie where I’ve taken on this much pressure: Jude Anthany Joseph

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more