മിമിക്രിയിലൂടെയും റിയാലിറ്റി ഷോയിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് സാജു നവോദയ. പാഷാണം ഷാജി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. തോപ്പിൽ ജോപ്പൻ, ആടുപുലിയാട്ടം, വെള്ളിമൂങ്ങ, ഭാസ്‌കർ ദ റാസ്‌കൽ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വെള്ളിമൂങ്ങ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സാജു നവോദയ.
വെള്ളിമൂങ്ങ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പുതന്നെ തനിക്ക് എല്ലാവരെയും അറിയാമായിരുന്നെന്നും അതുകൊണ്ട് പേടിയില്ലാതെ അഭിനയിച്ചുവെന്നും സാജു നവോദയ പറയുന്നു.
ചിത്രത്തില്‍ സ്‌പോട്ടില്‍ വെച്ചിട്ടും അല്ലാതെയും ഹ്യൂമര്‍ ഇംപ്രവൈസ് ചെയ്തിട്ടുണ്ടെന്നും തനിക്ക് ഒരുപാട് സന്തോഷം തോന്നിയ ചിത്രമാണ് വെള്ളിമൂങ്ങയെന്നും അഅദ്ദേഹം പറഞ്ഞു.
തന്റെ അച്ഛനും അമ്മയും ആദ്യമായി തിയേറ്ററില്‍ പോയി കണ്ട സിനിമ വെള്ളിമൂങ്ങയാണെന്നും അതിനുശേഷം ഒരുപാട് പടങ്ങള്‍ വന്നിരുന്നെങ്കിലും അതുപോലൊരു വേഷം പിന്നെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സാജു.
‘വെള്ളിമൂങ്ങ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് എല്ലാവരെയും അറിയാമായിരുന്നു. അതുകൊണ്ട് പേടിയില്ലായിരുന്നു. ഈസിയായിട്ട് അഭിനയിച്ചു ആ ചിത്രത്തില്‍.
ചിത്രത്തില്‍ സ്‌പോട്ടില്‍ വെച്ച് ഹ്യൂമര്‍ ഇംപ്രവൈസ് ചെയ്തിട്ടുണ്ട്. അല്ലാതെയും ചെയ്തിട്ടുണ്ട്. അങ്ങനെയൊക്കെ എല്ലാം ഇടപെട്ട് നിന്നതുകൊണ്ട് പുതിയൊരു ആളാണെന്നൊന്നും അവര്‍ കണ്ടിട്ടില്ല. അത്ര പരിചയമായിരുന്നു ആ ലൊക്കേഷനില്‍.
എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം എന്താണെന്ന് വെച്ചാല്‍ എന്റെ അച്ഛനും അമ്മയും ആദ്യമായി തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വെള്ളിമൂങ്ങയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല അവര്‍ തിയേറ്ററില്‍ പോകുന്നത്. അതാണ് ജീവിതത്തില്‍ സിനിമയില്‍ വന്നതുകൊണ്ടുള്ള ഏറ്റവും വലിയ സന്തോഷം.
വെള്ളിമൂങ്ങ വന്നതിന് ശേഷം കുറെ പടങ്ങള്‍ വന്നിരുന്നു. പക്ഷെ, വെള്ളിമൂങ്ങ പോലൊരു പടവും വേഷവും പിന്നെ വന്നിട്ടില്ല,’ സാജു നവോദയ പറയുന്നു.
Content Highlight: There has never been a film or role like Vellimoonga since says Saju Navodaya