| Thursday, 17th September 2026, 10:14 pm

ഇന്ത്യയൊട്ടാകെ ലഹരി മുക്തമാകണം: രമേശ് ചെന്നിത്തല

നിഷാന. വി.വി

തിരുവനന്തപുരം: കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം ലീല കോവളം ഹോട്ടലില്‍ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2029 ആകുമ്പോഴേക്കും ഇന്ത്യ ഒട്ടാകെ ലഹരിമുക്തമായി മാറണം. അതിനായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. അധികാരത്തില്‍ ഇല്ലാത്തപ്പോഴും ലഹരിക്കെതിരെ പോരാടിയിട്ടുണ്ട് ഇനിയും പോരാടുക തന്നെ ചെയ്യും,’ ചെന്നിത്തല പറഞ്ഞു.

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 28ന് ആരംഭിക്കുമെന്നും രണ്ടാംഘട്ടത്തില്‍ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ജനകീയമാക്കി മാറ്റും. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജനപിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.

‘തൂഫാന്‍ സ്‌ട്രൈക്ക്’, ‘തൂഫാന്‍ എഡ്യൂക്കേറ്റ്’, ‘തൂഫാന്‍ കെയര്‍’ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് ലഹരി നിര്‍മാര്‍ജന പദ്ധതി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു. സ്ത്രീകളില്‍ നിന്നും അമ്മമാരില്‍ നിന്നും വലിയ പ്രശംസയും പിന്തുണയും ലഭിക്കുന്നുണ്ട്.

ലഹരിക്കടത്ത് തടയുന്നതിനായി അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജന്‍സികളുമായും സഹകരിച്ച് സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്ര വിജയ് യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തമിഴ്‌നാട്ടില്‍ അദ്ദേഹം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് തുടക്കമിട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുമായും കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുമായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശബരിമല സ്വര്‍ണ കവര്‍ച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷിക്കുന്നത്. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ല. പിണറായിക്കെതിരായ കേസുകളില്‍ കോണ്‍ഗ്രസ് സി.പി.ഐമ്മുമായി ഒത്തു കളിക്കുന്നു എന്ന് ആരോപിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി എവിടെയായിരുന്നു.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി അല്ലേ. എന്നിട്ട് പിണറായി വിജയനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് ? അപ്പോ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലല്ലേ ഒത്തു കളിക്കുന്നത്. ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് പല അഴിമതികളും പുറത്തുകൊണ്ടുവന്നിരുന്നു. മാസപ്പടി വിവാദം ഉള്‍പ്പെടെയുള്ള ഇ.ഡി അന്വേഷിക്കുന്ന കേസുകളില്‍ അടുത്തിടെയാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കിട്ടിയത്. അതിന്മേല്‍ അഡ്വക്കേറ്റ് ജനറലിനോട് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്,’ ചെന്നിത്തല പറഞ്ഞു. പൊലീസ് അന്വേഷണങ്ങളില്‍ സുതാര്യതയും നിയമവാഴ്ചയും ഉറപ്പാക്കും. ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: The whole of India must become drug-free: Ramesh Chennithala

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more