തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല രോഗവ്യാപനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസത്തില്‍ മാത്രം 10 പേര്‍ക്കാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട്ടെ നാല് വയസുകാരി ഉള്‍പ്പെടെ രണ്ട് പേരാണ് ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചത്. കുടലിനെയാണ് ഈ രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, മലത്തില്‍ രക്തം കലരുന്നത് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും ലക്ഷണങ്ങള്‍ പ്രകടമാകുക. എന്നാല്‍ എല്ലാ രോഗികളിലും ലക്ഷണങ്ങള്‍ കാണണമെന്നില്ല.
പ്രതിരോധ നടപടികള്‍ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്.
തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വില്‍പനശാലകളില്‍ സംസ്ഥാന വ്യാപകമായി പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വൃത്തിഹീനമായ കടകള്‍ പൂട്ടിക്കാനും നിര്‍ദേശമുണ്ട്.
കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ നല്‍കാവൂ എന്നും അധികൃതരുടെ നിര്‍ദേശമുണ്ട്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ ഷിഗെല്ല മൂലമുള്ള മരണനിരക്ക് 28 ശതമാനത്തോളമാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. തുടര്‍ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജലീകരണമാണ് മരണത്തിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
Content highlight: The spread of Shigella disease is a concern in the state.