ജെറുസലേം: ഗസയില്‍ കായിക മേഖലയുമായി ബന്ധപ്പെട്ട ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും കായിക അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയും ചെയ്ത പശ്ചാത്തലത്തില്‍, ഇസ്രഈലിനെതിരെ സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ പരാജയപ്പെട്ടുവെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (പി.എഫ്.എ).
ഗസയിലെ ഫലസ്തീന്‍ ഫുട്‌ബോള്‍ മേഖലയുമായി ബന്ധപ്പെട്ട 1,013ലധികം താരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി അംഗങ്ങളും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ഇസ്രഈലിനെതിരെയുള്ള ദീര്‍ഘകാലമായുള്ള പരാതികളില്‍ നടപടിയെടുക്കുന്നതില്‍ ഫിഫ ബോധപൂര്‍വം കാലതാമസം വരുത്തുകയും നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്ന് പി.എഫ്.എ ആരോപിച്ചു.
ഇസ്രഈലി അധിനിവേശ പ്രദേശങ്ങളിലെ ക്ലബ്ബുകളെക്കുറിച്ചുള്ള പരാതികളിലും നിലവിലെ മാനുഷിക പ്രതിസന്ധിയിലും ഫിഫ തുടരുന്ന ദീര്‍ഘകാല മൗനം ഇസ്രഈലിന്റെ നടപടികള്‍ക്കുള്ള നിശ്ശബ്ദ പിന്തുണയാണെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി.
2023 ഒക്ടോബര്‍ എട്ടിന് ആരംഭിച്ച സൈനിക നടപടികള്‍ക്ക് ശേഷം ഫലസ്തീനിലെ കായിക രംഗത്തെ കെട്ടിടങ്ങളും 90 ശതമാനം സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കപ്പെട്ടു.
തകര്‍ക്കപ്പെട്ട സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ഏകദേശം 70 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.
രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയെങ്കിലും സിവിലിയന്‍ സ്വത്തുക്കള്‍ക്ക് നേരെയും പ്രദേശത്തും അക്രമങ്ങളും നാശനഷ്ടങ്ങളും തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content highlight: The Palestine Football Association stated that FIFA failed to enforce regulations against Israel.