| Tuesday, 21st July 2026, 9:29 am

പാറ്റകളുടെ സമരം ഇന്നും ശക്തം; സംഘര്‍ഷത്തില്‍ 70ഓളം പേര്‍ പൊലീസ് കസ്റ്റഡയില്‍: സമര വേദിയിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാര്‍

നിഷാന. വി.വി

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധം ഇന്നും ശക്തമാക്കാന്‍ സി.ജെ.പി. ഇത് വരെ 70ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ച് എത്തിയവര്‍ക്കും പൊലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റു. രാത്രിവരെയും പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അഞ്ച് ഐ.പി.എസുകാര്‍ ഉള്‍പ്പെടെ 118 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരില്‍ സെപ്ഷ്യല്‍ കമ്മീഷണറും ഡി.സി.പിമാരും ഉള്‍പ്പെടും. സമരക്കാര്‍ 20 വാഹനങ്ങളും നശിപ്പിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു.

പൊലീസ് ഇന്നലെ പൊളിച്ച് നീക്കിയ പന്തല്‍ പ്രവര്‍ത്തകര്‍ രാത്രിയോടെ പുനസ്ഥാപിച്ചിരുന്നു. സമരക്കാരോട് മടങ്ങി വരാനും സംഘാടകര്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ സി.ജെ.പി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. എണ്‍പതിനായിരത്തോളം പേരാണ് ഇന്നലെ നടന്ന സി.ജെ.പി പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തത്.

ഇന്ന് വീണ്ടും പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയേക്കാമെന്ന ആശങ്കയില്‍ പൊലീസ് പാര്‍ലമെന്റിലേക്കുള്ള റോഡുകളെല്ലാം ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി നേതാക്കള്‍ അറിയിച്ചു.

കേന്ദ്ര മന്ത്രി ജെ.പി നദ്ദയുമായി സി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ യാതൊരുവിധത്തിലുമുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും ഇനി സര്‍ക്കാരുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്നും ചര്‍ച്ച നടത്താന്‍ തയ്യാറുള്ളവര്‍ പ്രതിഷേധ സ്ഥലത്തേക്ക് വരണമെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു.

Content Highlight: The ‘Paatta’ protest remains intense today; around 70 people are in police custody following a clash, while protesters have returned to the protest site.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more