| Friday, 17th July 2026, 7:47 pm

ഇസ്രഈല്‍ സര്‍വകലാശാലകളില്‍ ലിംഗവിവേചനത്തിന് നിയമപരമായ അനുമതി; വിവാദ ബില്‍ പാസാക്കി പാര്‍ലമെന്റ്

ആദർശ് എം.കെ.

ടെല്‍ അവീവ്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലിംഗാടിസ്ഥാനത്തിലുള്ള തരംതിരിക്കലിന് (Gender Segregation) നിയമപരമായ അനുമതി നല്‍കുന്ന പുതിയ നിയമം പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റ്. ബിരുദാനന്തര ബിരുദ (Master’s), ഡോക്ടറേറ്റ് (PhD) പ്രോഗ്രാമുകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പഠന ട്രാക്കുകള്‍ അനുവദിക്കുന്ന ഭേദഗതി നിയമമാണ് കഴിഞ്ഞ ദിവസം പാസാക്കിയത്.

നെസെറ്റില്‍ നടന്ന കടുത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 43നെതിരെ 52 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

തീവ്രവലതുപക്ഷ പാര്‍ട്ടിയായ ‘ഒട്സ്മ യെഹൂദിത്’ അംഗമായ ലിമോര്‍ സോണ്‍ ഹാര്‍-മെലെക് ആണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

നേരത്തെ ബിരുദ (Undergraduate) പഠനവുമായി ബന്ധപ്പെട്ട കോടതി വിധിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ നീക്കം. ഇതോടെ ഇസ്രഈലിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ ലിംഗവേര്‍തിരിവ് വ്യാപിപ്പിക്കാന്‍ പുതിയ നിയമത്തിലൂടെ ഭരണകൂടത്തിന് വഴിതുറന്നിരിക്കുകയാണ്.

ഇപ്പോള്‍ പാസാക്കിയ ബില്‍ അനുസരിച്ച് മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി പ്രോഗ്രാമുകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ക്ലാസുകള്‍ ഒരുക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം നല്‍കും.

സമ്മിശ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (Co-educational institutions) ഇത്തരത്തിലുള്ള ലിംഗവിവേചനം ക്ലാസ് മുറികളില്‍ മാത്രമായി പരിമിതപ്പെടുത്തണം. കൂടാതെ, ഇത് വിദ്യാര്‍ത്ഥികളുടെ സ്വമേധയാ ഉള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം നടപ്പിലാക്കേണ്ടത് എന്നും ബില്‍ നിര്‍ദേശിക്കുന്നു.

മതവിശ്വാസികളായ (Orthodox/Religious) വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനും വലിയ അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ നിയമം സഹായിക്കുമെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹാര്‍-മെലെക് അവകാശപ്പെട്ടത്.

ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് പഠിക്കാന്‍ കൂടുതല്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും (Freedom of choice) വിദ്യാഭ്യാസ ലഭ്യതയും ഉറപ്പാക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

അതേസമയം, ഈ നിയമം രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. ജനാധിപത്യപരമായ സമത്വവും മതപരമായ ആചാരങ്ങളും തമ്മിലുള്ള സമനില തെറ്റിക്കുന്നതാണ് ഈ നീക്കമെന്ന് പ്രതിപക്ഷവും വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നു.

ഈ നിയമം രാജ്യത്തെ അക്കാദമിക് നിലവാരത്തെ തകര്‍ക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് വൈദ്യശാസ്ത്രം, ആരോഗ്യ സംബന്ധമായ തൊഴിലുകള്‍ എന്നിവയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രഈലിലെ എല്ലാ മെഡിക്കല്‍ സ്‌കൂളുകളുടെയും ഡീനുകള്‍ നിയമത്തിനെതിരെ സംയുക്തമായി രംഗത്തുവന്നു. മെഡിക്കല്‍ പരിശീലനത്തിലെ ലിംഗവിവേചനം ഇസ്രഈലി ഡോക്ടര്‍മാര്‍ക്ക് വിദേശ രാജ്യങ്ങളിലെ പ്രമുഖ ആശുപത്രികളില്‍ സ്‌പെഷ്യലൈസേഷന്‍ നേടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുമെന്നും സര്‍വകലാശാലകളുടെ അന്താരാഷ്ട്ര റാങ്കിങ്ങിനെയും നിലവാരത്തെയും ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ബില്‍ പാസാക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ‘വേര്‍തിരിവ് എന്നത് പുറന്തള്ളലാണ്’ (Separation is exclusion) എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

സ്ത്രീകള്‍ പൊതുയിടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ ഇത് കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇസ്രഈലിനെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി അവിഗ്‌ഡോര്‍ ലീബര്‍മാന്‍ കടുത്ത ഭാഷയില്‍ ആരോപിച്ചു.

മധ്യ ഇസ്രഈലിലെ ബ്‌നെയ് ബ്രാക്ക് (Bnei Brak) നഗരത്തിലെ പ്രധാന തെരുവുകളില്‍ നടപ്പാതകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വേര്‍തിരിവ് ഏര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിലും ഇത്തരമൊരു നിയമം വരുന്നത്.

പൊതുയിടങ്ങളില്‍ ലിംഗവിവേചനം പാടില്ലെന്ന ഇസ്രഈല്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കമെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

Content Highlight: The Israeli parliament has approved a law allowing postgraduate programs without regard to gender.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more