2026 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സൂപ്പര്‍ 8ലെ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചെങ്കിലും ഇനി വരാനിരിക്കുന്ന വമ്പന്‍ മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ലോകകപ്പിന്റെ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും സൂപ്പര്‍ 8ല്‍ ഇടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് വണ്ണിലാണ് ഇന്ത്യ. ശ്രീലങ്കയാകട്ടെ ഗ്രൂപ്പ് ടുവിലും. ഇരുവരും കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍ തന്നെയാണ്.
ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ആതിഥേയരാജ്യങ്ങള്‍ കിരീടം നേടിയിട്ടില്ല എന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ഈ ചരിത്രമാവര്‍ത്തിച്ചാല്‍ ഇന്ത്യയും ശ്രീലങ്കയും കിരീടമില്ലാതെ പടിയിറങ്ങേണ്ടി വരും.
2012 ലോകകപ്പിലാണ് ആതിഥേയര്‍ ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയത്. ശ്രീലങ്കയായിരുന്നു ആതിഥേയര്‍. അന്ന് ടീം ഫൈനലിന് യോഗ്യത നേടി.
കൊളംബോയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. വിന്‍ഡീസ് ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 101ന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുമാണ് വിന്‍ഡീസിന്റെ വിജയശില്‍പികള്‍.
കിരീടവുമായി വെസ്റ്റ് ഈന്‍ഡീസ്
(വര്‍ഷം – ആതിഥേയര്‍ – ചാമ്പ്യന്‍മാര്‍ – രണ്ടാം സ്ഥാനക്കാര്‍ എന്നീ ക്രമത്തില്‍)
2007 – സൗത്ത് ആഫ്രിക്ക – ഇന്ത്യ – പാകിസ്ഥാന്‍
2009 – ഇംഗ്ലണ്ട് – പാകിസ്ഥാന്‍ – ശ്രീലങ്ക
2010 – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – ഓസ്ട്രേലിയ
2012 – ശ്രീലങ്ക – വെസ്റ്റ് ഇന്‍ഡീസ് – ശ്രീലങ്ക
2014 – ബംഗ്ലാദേശ് – ശ്രീലങ്ക – ഇന്ത്യ
2016 – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട്
2021 – യു.എ.ഇ & ഒമാന്‍ – ഓസ്ട്രേലിയ – ന്യൂസിലാന്‍ഡ്
2022 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – പാകിസ്ഥാന്‍
2024 – വെസ്റ്റ് ഇന്‍ഡീസ് & യുഎസ്.എ – ഇന്ത്യ – സൗത്ത് ആഫ്രിക്ക
എന്നാല്‍ ഇത്തവണ ഈ ചരിത്രം തിരുത്തിക്കുറിക്കാന്‍ സാധ്യതയേറെയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യയും ശ്രീലങ്കയും പുറത്തെടുത്തത്. ഒറ്റ മത്സരം പോലും തോല്‍ക്കാതെ ഗ്രൂപ്പ് എ-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ഇന്ത്യ മുമ്പോട്ട് കുതിച്ചപ്പോള്‍ ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനക്കാരായാണ് ലങ്കയുടെ മുന്നേറ്റം.
Content Highlight: The hosts have never won the T20 World Cup in history.
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ