| Monday, 30th March 2026, 12:36 pm

ലക്ഷ്യം ഇറാന്റെ എണ്ണ തന്നെ; ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കാം, ഒരുപക്ഷേ കഴിയില്ലായിരിക്കാം: ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാനിലെ എണ്ണ ഏറ്റെടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാന്റെ എണ്ണ ഇറക്കുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാര്‍ഖ് ദ്വീപ് സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ട്രംപ് സൂചന നല്‍കി. ഫിനാഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഖാര്‍ഖ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അങ്ങനെ ആവശ്യം വന്നാല്‍ യു.എസിന്റെ മുന്നില്‍ ധാരാളം മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപക്ഷേ നമ്മള്‍ ഖാര്‍ഖ് ദ്വീപ് പിടിച്ചെടുത്തേക്കാം ചിലപ്പോള്‍ ഇല്ല. നമുക്ക് ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. ദ്വീപ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ കുറച്ച് കാലം നമ്മളവിടെ തുടരേണ്ടി വന്നേക്കാം,’ ട്രംപ് ഫിനാഷ്യല്‍ ടൈംസിനോട് പറഞ്ഞു.

ഖാര്‍ഖ് ദ്വീപിലെ ഇറാന്റെ സൈനിക പ്രതിരോധ ശേഷിയെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ക്ക് പ്രതിരോധശേഷിയുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
അതു്‌കൊണ്ട് തന്നെ ഖാര്‍ഖ് ദ്വീപ് യു.എസിന് പെട്ടെന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയിലെ യു.എസ് നടപടിയെ താരതമ്യം ചെയ്ത്‌കൊണ്ടായിരുന്നു ഈ പരാമര്‍ശം.
ജനുവരിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിന് ശേഷം അവിടുത്തെ എണ്ണ വ്യവസായം അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കാനാണ് യു.എസ് ലക്ഷ്യമിട്ടിരുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

എന്നാല്‍ യു.എസ് സൈന്യം ഇറാനെതിരെ കരയാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു.

അമേരിക്കന്‍ സൈനികര്‍ ഇറാന്‍ മണ്ണിലെത്തിയാല്‍ തീയിട്ട് നശിപ്പിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു.

‘അമേരിക്കന്‍ സൈനികരുടെ വരവിനായി കാത്തിരിക്കുകയാണ്, അവരെ തീയിടാനും അവരുടെ പ്രാദേശിക പങ്കാളികളെ എന്നെന്നേക്കുമായി ശിക്ഷിക്കാനും. ഞങ്ങളുടെ വെടിവയ്പ്പ് തുടരുന്നു. ഞങ്ങളുടെ മിസൈലുകള്‍ സ്ഥലത്തുണ്ട്. ഞങ്ങളുടെ ദൃഢനിശ്ചയവും വിശ്വാസവും വര്‍ധിച്ചു,’ ബാഗര്‍ ഖാലിബാഫ് പറഞ്ഞു.

‘നരകത്തിലേക്ക് സ്വാഗതം’ എന്ന് ഒന്നാം പേജില്‍ എഴുതിയാണ് ടെഹ്‌റാന്‍ ടൈംസ് പ്രതികരിച്ചത്. ഇറാന്‍ മണ്ണില്‍ കാലുകുത്തുന്ന യു.എസ് സൈനികര്‍ ഒരു ശവപ്പെട്ടിയില്‍ മാത്രമേ തിരികെ പോകൂവെന്നും പത്രത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇറാന്‍ ഔദ്യോഗികമായി യു.എസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യു.എസ് പശ്ചിമേഷ്യയില്‍ 2,500 മറൈന്‍ സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ചിരുന്നു. ഖാര്‍ഗ് ദ്വീപിലും ഹോര്‍മുസ് കടലിടുക്കിലും സംഘര്‍ഷം രൂക്ഷമാകുമെന്നാണ് സൂചന.

Content Highlight: The goal is Iran’s oil; may or may not be able to capture Kharg Island: Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more