| Friday, 17th April 2026, 9:15 pm

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു; എന്‍.ഡി.എ സര്‍ക്കാരിന് തിരിച്ചടി

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: വനിതാ സംവരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു. ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്.

543 അംഗങ്ങളുള്ള സഭയില്‍ ബില്‍ പാസാകാന്‍ 360 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന് അനുകൂലമായി 298 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം 230 വോട്ടുകള്‍ രേഖപ്പെടുത്തി.

സഭയിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും, ഹാജരായി വോട്ട് ചെയ്തവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ബില്ലിന് ലഭിക്കാത്തതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടതോടെ, ഇതുമായി ബന്ധപ്പെട്ട മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ വനിതാ സംവരണ ഭേദഗതി ബില്ലും മുന്നോട്ട് കൊണ്ടുപോകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കാനുള്ള ചരിത്രപരമായ അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണത്തെ തങ്ങള്‍ പരാജയപ്പെടുത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഇത് വനിതാ സംവരണ ബില്ലല്ലെന്നും ഇന്ത്യയുടെ രാഷ്ട്രീയ ഘടന മാറ്റാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യഥാര്‍ത്ഥ വനിതാ സംവരണം വേണമെങ്കില്‍ 2023-ലെ നിയമം നടപ്പിലാക്കണമെന്നും അതിനെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘തമിഴ്നാട് ദല്‍ഹിയെ പരാജയപ്പെടുത്തി’ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചപ്പോള്‍, ജനാധിപത്യത്തിന്റെ വിജയമെന്നാണ് പ്രിയങ്ക ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്

ബില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും

Content Highlight: The Constitutional Amendment Bill to amend the Women’s Reservation Act was defeated in the Lok Sabha.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more