ന്യൂദൽഹി: ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ കേന്ദ്ര സർക്കാർ ഇതുവരെയും വ്യക്തത വരുതാത്തതിൽ പ്രക്ഷുബ്ധമായി ഇന്ത്യൻ പാർലമെന്റ്.
കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസംഗത്തെ സഭയിൽ തടസ്സപ്പെടുത്തിയ പ്രതിപക്ഷം സഭയ്ക്ക് പുറത്തും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചു.
മോദി ട്രംപിന് കീഴടങ്ങി എന്ന മുദ്രവാക്യവുമായാണ് പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത്.
കഴിഞ്ഞദിവസം ഇന്ത്യ മുന്നണിയിലെ എട്ട് എം.പി മാരെ സസ്‌പെൻഡ് ചെയ്തതും, കരാറിൽ വ്യക്തത വരുത്താത്തതും, ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങളും ഉയർത്തിയായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.
ഇന്നും രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയ്ക്കുനേരെ മുൻ കരസേനാ മേധാനി എം.എം നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്ടിനി’ എന്ന പുസ്തകമുയർത്തി.
അതേസമയം അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഇന്ത്യൻ താല്പര്യങ്ങൾക്കുവിരുദ്ധമായി ഒന്നുമില്ലെന്നും കരാർ നടപ്പിലായാൽ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സാധ്യമാകുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞു.
പ്രതിപക്ഷ ബഹളം കാരണം കേന്ദ്രമന്ത്രി തന്റെ പ്രസംഗം ചുരുക്കി.
ഇന്ത്യ മുന്നണിയുടെ പ്രതിഷേധം കാരണം ഇന്ന് രണ്ടുതവണ സഭാ നടപടികൾ നിർത്തിവെച്ചു.
സഭ നിർത്തിവെച്ചതിനാൽ പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്ക് പുറത്തും പ്രതിഷേധം തുടർന്നു.
താൻ നരവനയെക്കുറിച്ചും എപ്‌സ്റ്റീൻ ഫയൽസിനെക്കുറിച്ചും പറയുന്നത് ഭയന്നിട്ടാണ് പ്രധാനമന്ത്രി തന്നെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതെന്നും രാഹുൽ ഗാന്ധി ഇന്നലെ എക്‌സിൽ പ്രതികരിച്ചിരുന്നു.
ഇതുവരെയും കരാറിൽ വ്യക്തത വരുതാത്ത സർക്കാരിന് നട്ടെല്ലില്ലെന്നും കോൺഗ്രസ് വിമർശിച്ചു.
Content Highlight : The Congress demanded Modi government take Parliament into confidence on the details o US trade deals