| Monday, 10th August 2026, 2:01 pm

'മുഖ്യമന്ത്രി മാപ്പ് പറയണം, അത്തരം പരാമര്‍ശങ്ങള്‍ ആ കസേരയില്‍ ഇരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്തത്'; നിലപാടിലുറച്ച് ജോണിന്റെ കുടുംബം

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഉറച്ച് കാണാതായ ജോണിന്റെ കുടുംബം.

അത്തരം പരാമര്‍ശങ്ങള്‍ ആ കസേരയിലിരുന്ന് പറയാന്‍ പാടില്ലാത്തതാണെന്നും, അത് ഒരു കമ്മ്യൂണിറ്റിയെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ജോണിന്റെ മകള്‍ പ്രതികരിച്ചു.

ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും സന്ദര്‍ശനം നടത്തവെയാണ് ജോണിന്റെ മകള്‍ ജിജിയുടെ ഈ പ്രതികരണം.

ആദ്യമായല്ല കടലില്‍ മത്സ്യത്തൊഴിലാളികളെ കാണാതാവുന്നതെന്നും, ഇത്തവണ കാണാതായത് വെറും മൂന്ന് പേരെ മാത്രമാണെന്നുമുള്ള തരത്തിലുള്ള വി.ഡി. സതീശന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

കാണാതായവരെ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത് മാപ്പര്‍ഹിക്കാത്ത വീഴ്ച്ചയാണെന്നും കേരളത്തിന്റെ രക്ഷാസേനയായ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശനം ഉയര്‍ത്തി.

വിഷയം സര്‍ക്കാരിനെതിരെ വ്യാപകമായ രാഷ്ട്രീയ-സാമൂഹ്യ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയില്‍, മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം ദിവസമായ ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറും വിഴിഞ്ഞത്തെത്തി ജോണിന്റെ വീട് സന്ദര്‍ശിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാവികസേനയുടെ ‘ഐ.എന്‍.എസ് കല്‍പ്പേനി’ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചില്‍ തുടരുന്നുണ്ട്. കൂടാതെ നീണ്ടകരയില്‍ കാണാതായ ഗൗതമിനു വേണ്ടി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലും തെരച്ചില്‍ പുരോഗമിക്കുകയാണ്.

Content Highlight: The Chief Minister must apologize; such remarks should not be made while occupying that chair’ John’s family stands firm on their stance

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more