| Monday, 2nd February 2026, 5:02 pm

കേരളത്തിന് കേന്ദ്രം നല്‍കിയത് വന്‍ പരിഗണന; ഒന്നും ലഭിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന് റെയില്‍വേ മന്ത്രി

അനിത സി

ന്യൂദല്‍ഹി: കേന്ദ്ര ബഡ്ജറ്റില്‍ ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന ആരോപണങ്ങളെ തള്ളി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിന് 3795 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിന് ബഡ്ജറ്റില്‍ നല്‍കിയത് വലിയ പരിഗണനയാണെന്നും യു.പി.എ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പത്തിരട്ടിയിലേറെയാണ് കേരളത്തിന് നല്‍കിയ സഹായമെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.

തിരുന്നാവായ-ഗുരുവായൂര്‍, അങ്കമാലി-ശബരി, തുടങ്ങിയ റെയില്‍വേ പാതകള്‍ക്കായി ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഷൊര്‍ണൂര്‍ മംഗളൂരു മൂന്നാം പാത ഡി.പി.ആര്‍ തയ്യാറാക്കിയെന്നും മന്ത്രി വിശദീകരിച്ചു.

ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയക്കുമെന്നും കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന പ്രചാരണം തെറ്റിദ്ധാരണ കാരണമുണ്ടായതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, കേരളം പ്രതീക്ഷിച്ചിരുന്ന അതിവേഗ റെയിലിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കിയില്ല. ആദ്യഘട്ടത്തില്‍ ഉത്തരേന്ത്യയിലും പിന്നീട് നോര്‍ത്ത് ഈസ്റ്റിലേക്കും വ്യാപിപ്പിച്ചു.

നിലവില്‍ ഏഴ് അതിവേഗ റെയില്‍ പദ്ധതികള്‍ പരിഗണനയിലുണ്ട്. എല്ലാ സംസ്ഥാനങ്ങളും അതിവേഗ റെയിലിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. വൈകാതെ പരിഗണിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണവും അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള റെയില്‍വേ സ്റ്റേഷന്‍ നവീകരണങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വിശദമാക്കി.

കേരളത്തിന്റെ കാസര്‍ഗോഡ് മുതലുള്ള പാതയില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. കേരളത്തിന് താങ്ങാനാവുന്നതിനേക്കാള്‍ കൂടുതല്‍ ട്രെയിനുകളാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.

നിലവില്‍ ഓടുന്ന ട്രെയിനുകളേക്കാള്‍ ഇരട്ടി ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇ. ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് ആരംഭിച്ച് അതിവേഗ റെയിലുമായി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനെ കുറിച്ചും ഡി.പി.ആര്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചോ എന്നത് സംബന്ധിച്ച് വ്യക്തമാക്കാനും മന്ത്രി തയ്യാറായില്ല.

ഇ. ശ്രീധരന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണെന്നുമായിരുന്നു അശ്വനി വൈഷ്ണവിന്റെ പ്രതികരണം.

Content Highlight: The Centre has given Kerala a lot of projects says Railway Minister

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more