| Monday, 12th October 2020, 10:35 pm

അഴിമതിയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി, പ്രതിപക്ഷത്തായിരുന്നതുകൊണ്ടാണ് മോദിയെ വിമര്‍ശിച്ചത്; ഖുശ്ബു സുന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു അഴിമതിക്കേസില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടി അംഗമായതിന്റെ ഫലമാണ് മുമ്പ് ബി.ജെ.പിയ്‌ക്കെതിരെ നടത്തിയ ഓരോ വിമര്‍ശനവും. അന്ന് അത് എന്റെ കടമയായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

പ്രതിപക്ഷം കേന്ദ്രത്തിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഒന്നില്‍ പോലും മോദി സര്‍ക്കാരോ പാര്‍ട്ടി നേതാക്കളോ പ്രതിസ്ഥാനത്ത് ഇല്ല. സുപ്രീം കോടതി ഒരു നേതാക്കള്‍ക്കെതിരെ പോലും ഈ ആരോപണങ്ങളില്‍ നടപടിയെടുത്തതായി തനിക്ക് അറിവില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ബി.ജെ.പി അത് നിലനിര്‍ത്തിക്കൊണ്ടുപോകുകയാണെന്നും ഖുശ്ബു ദി പ്രിന്റിനോട് പറഞ്ഞു.

രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നരേന്ദ്രമോദിയെപ്പോലെ ഒരാളെയാണ് വേണ്ടതെന്നും 128 കോടി ജനങ്ങളാണ് മോദിയെന്ന വ്യക്തിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന് വ്യക്തമായ ഒരു നേതൃത്വത്തിന്റെ അഭാവമുണ്ടെന്നും ഖുശ്ബു പറഞ്ഞു.

ആരെയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് എന്ന് വിളിക്കേണ്ടത്? സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയാണ്. പാര്‍ട്ടിയ്ക്ക് വേണ്ടത് ഒരു അധ്യക്ഷനെയാണ്. അത് കോണ്‍ഗ്രസിനില്ല- ഖുശ്ബു പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മറ്റു ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു.

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ഖുശ്ബുവിനെ സ്ഥാനത്ത് നിന്ന് നീക്കുന്നതായി എ.ഐ.സി.സിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് അറിയിച്ചത്.

പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് കത്തില്‍ ഖുശ്ബു പറയുന്നുണ്ട്.

2014 ലെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് ഞാന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും എന്നെപ്പോലുള്ളവരെ തഴയുകയുമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ എനിക്ക് അംഗത്വം നല്‍കിയതിനും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലും രാഹുല്‍ ഗാന്ധിയോട് നന്ദി പറയുന്നു. നിങ്ങളോടുള്ള ബഹുമാനം എനിക്കെന്നുമുണ്ടാകും’, കത്തില്‍ ഖുശ്ബു പറയുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല എന്നതില്‍ ഖുശ്ബുവിന് കടുത്ത അതൃപ്തിയുള്ളതായി സൂചനകളുണ്ടായിരുന്നു. അതിനിടെ ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: The Best Thing In Bjp Is No Scam Says Khushbu Sunder

Latest Stories

We use cookies to give you the best possible experience. Learn more