| Saturday, 9th May 2026, 9:35 pm

പ്രതിസന്ധിയിലും ഒപ്പം നിന്നത് ഇടത് പാര്‍ട്ടികളും വി.സികെയും മാത്രം; കോണ്‍ഗ്രസ് നന്ദി കാണിച്ചില്ല: സ്റ്റാലിന്‍

നിഷാന. വി.വി

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും ഡി.എം.കെയ്ക്ക് ഒപ്പം നിന്ന ഇടത് പാര്‍ട്ടികളുടെ നിലപാടിന് നന്ദി അറിയിച്ച് എം. കെ സ്റ്റാലിന്‍.

വി.സി.കെയ്ക്കും സ്റ്റാലിന്‍ തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയ് മേധാവിയായ ടി.വി.കെയ്‌ക്കൊപ്പം കൂടിയ കോണ്‍ഗ്രസ് നിലപാടിനെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ഡി.എം.കെ തടസമാകില്ലെന്നും സമാധാനപരമായ ഭരണ കൈമാറ്റം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാടിന്റെ അവകാശങ്ങള്‍ക്കും ജനക്ഷേമത്തിനുമായി ഡി.എം.കെയോടൊപ്പം ചേര്‍ന്ന് പോരാട്ടം തുടരുമെന്ന് കമ്യൂണിസ്റ്റ് നേതാക്കളായ പി.ഷണ്‍മുഖം, എം. വീരപാണ്ഡ്യന്‍, വി.സി.കെ നേതാവ് തിരുമാവളവന്‍ തുടങ്ങിയ നേതാക്കള്‍ പ്രഖ്യാപിച്ചത് അവരുടെ സൗഹൃദ മനോഭാവമാണ് കാണിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഒരൊറ്റ ദിവസം കൊണ്ട് ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസ് പോയത്. സഖ്യത്തില്‍നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നന്ദി പറയാന്‍ പോലും എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സങ്കീര്‍ണ സാഹചര്യം ഒഴിവാക്കാനായി ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മതനിരപേക്ഷ പുരോഗമന സഖ്യത്തില്‍ തന്നെ തുടരുമെന്നുള്ള സഖ്യ കക്ഷികളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ അവര്‍ക്കുള്ള വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.

വിശ്വാസം തോറ്റിട്ടില്ല’ എന്ന സന്ദേശത്തിലൂടെ ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആത്മവിശ്വാസം പകരുകയും ജനാധിപത്യപരമായ തിരിച്ചടികളെ ഉള്‍ക്കൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Content Highlight: Thanks to Left and VCK for standing by us during crisis; Congress did not show gratitude: Stalin

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more