| Tuesday, 7th January 2025, 1:47 pm

അഭിമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങൂ ഇതിഹാസമേ, പരാജയപ്പെട്ടത് നിങ്ങളുടെ പിന്‍ഗാമിയോട് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം വണ്‍ ഓഫ് ടെസ്റ്റും വിജയിച്ച് ആതിഥേയര്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുകയാണ്. ന്യൂലാന്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര ജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ സൗത്ത് ആഫ്രിക്ക മറികടന്നു.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 615 & 61/0 (T: 58)

പാകിസ്ഥാന്‍: 194 & 478 (f/o)

ഇരട്ട സെഞ്ച്വറിയുമായി സൗത്ത് ആഫ്രിക്കയുടെ ടോട്ടലില്‍ നിര്‍ണായകമായ റിയാന്‍ റിക്കല്‍ടണ്‍ കളിയിലെ താരമായപ്പോള്‍ രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മാര്‍കോ യാന്‍സെന്‍ പരമ്പരയുടെ താരവുമായി.

തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഈ വിജയത്തിന് പിന്നാലെ പ്രോട്ടിയാസ് നായകന്‍ തെംബ ബാവുമയെ തേടി ഒരു റെക്കോഡുമെത്തി.

തെംബ ബാവുമ

ആദ്യ പരാജയത്തിന് മുമ്പ് ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ച നായകന്‍ എന്ന നേട്ടമാണ് ബാവുമ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ഹാഷിം അംലയെ മറികടന്നുകൊണ്ടാണ് ബാവുമ ഒന്നാമതെത്തിയത്.

ആദ്യ മത്സരം പരാജയപ്പെടുന്നതിന് മുമ്പ് ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍മാര്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

തെംബ ബാവുമ – 9*

ഹാഷിം അംല – 8

ഹെര്‍ബി വേഡ് – 5

ഹാഷിം അംല

ബാവുമയ്ക്ക് കീഴില്‍ കളിച്ച ഒമ്പത് മത്സരത്തില്‍ എട്ടിലും സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു. ഇതില്‍ ഏഴ് മത്സരങ്ങളിലും തുടര്‍ച്ചയായ വിജയമാണ് ബാവുമയുടെ സംഘം നേടിയത്. ഒരു മത്സരം സമനിലയിലും ഒതുങ്ങി.

ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് ബാവുമ പുറത്തെടുക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, തങ്ങളുടെ ചരിത്രത്തിലെ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സൗത്ത് ആഫ്രിക്ക യോഗ്യത നേടിയിരിക്കുകയാണ്. പാകിസ്ഥാനെതിരായ ആദ്യ വണ്‍ ഓഫ് ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെയാണ് ഫൈനല്‍ ടിക്കറ്റുറപ്പിക്കുന്ന ആദ്യ ടീമായി സൗത്ത് ആഫ്രിക്ക മാറിയത്.

പിന്നാലെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റ് വിജയിച്ച് ഓസ്ട്രേലിയ തുടര്‍ച്ചയായ രണ്ടാം ഫൈനലിനും യോഗ്യത നേടി.

ഈ ടെസ്റ്റ് സൈക്കിളില്‍ കളിച്ച 12 മത്സരത്തില്‍ എട്ടിലും വിജയിച്ചാണ് സൗത്ത് ആഫ്രിക്ക ഫൈനലിനെത്തുന്നത്. അവസാനം കളിച്ച ഏഴ് ടെസ്റ്റിലും സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു. മൂന്ന് മത്സരം പരാജയപ്പെട്ടപ്പോള്‍ ഒന്ന് സമനിലയിലും അവസാനിച്ചു.

69.44 എന്ന പോയിന്റ് ശതമാനവുമായാണ് പ്രോട്ടിയാസ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കാകട്ടെ 63.73 എന്ന പോയിന്റ് ശതമാനമാണ് ഉള്ളത്. ശ്രീലങ്കയ്ക്കെതിരായ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താലും സൗത്ത് ആഫ്രിക്കയെ മറികടന്ന് ഒന്നാമതെത്താന്‍ കങ്കാരുക്കള്‍ക്ക് സാധിക്കില്ല.

Content Highlight: Temba Bavuma surpassed Hashim Amla in most matches as SA captain before first Test loss

We use cookies to give you the best possible experience. Learn more