| Friday, 14th August 2026, 4:20 pm

ലോക ചരിത്രത്തിലേക്ക് ആദ്യമായി ഒരു ബംഗ്ലാദേശുകാരന്‍; വിരാടിനും ലാറയ്ക്കുമൊപ്പം വീണ്ടും ഒരു അപൂര്‍വ സെഞ്ച്വറി

ശ്രീരാഗ് പാറക്കല്‍

ബംഗ്ലാദേശും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഡാര്‍വിനില്‍ നടക്കുകയാണ്. മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത് ഓസീസ് 198 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നിലവില്‍ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. 153 റണ്‍സ് ലീഡാണ് ടീമിനുള്ളത്.

ബംഗ്ലാദേശിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് തന്‍സിദ് അഹമ്മദാണ്. 197 പന്തുകളില്‍ നിന്നും 101 റണ്‍സ് നേടിയാണ് തന്‍സിദ് അഹമ്മദ് തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് തന്‍സിദ്.

തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് തന്‍സിദിന് സാധിച്ചിരിക്കുകയാണ്. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി ഓസ്ട്രേലിയയില്‍ നേടുന്ന അഞ്ചാമത്തെ ഓവര്‍സീസ് താരമാകാനാണ് തന്‍സിദിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്കും വിരാട് കോഹ്ലിക്കും ഒപ്പമാണ് താരം ഇടം നേടിയത്.

കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി ഓസ്ട്രേലിയയില്‍ നേടുന്ന ഓവര്‍സീസ് താരങ്ങള്‍

തന്‍സിദ് ഹസന്‍ തമീം (ബംഗ്ലാദേശ്) – 101 – ഡാര്‍വിന്‍ – 2026*

വിരാട് കോഹ്ലി (ഇന്ത്യ) – 116 – അഡ്ലെയ്ഡ് – 2012

ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക) – 110* – അഡ്ലെയ്ഡ് – 2012

വി.വി.എസ്. ലക്ഷ്മണ്‍ (ഇന്ത്യ) – 167 – സിഡ്നി – 2000

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) – 277 – സിഡ്നി – 1993

ക്യാപ്റ്റന്‍ നജുമുല്‍ ഷാന്റോ 126 പന്തില്‍ നിന്നും 86 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. മൊനീമുള്‍ ഹഖ് 49 റണ്‍സും മുഷ്ഫിഖര്‍ റഹീം 36 റണ്‍സും നേടിയിരുന്നു.

ഓസ്ട്രേലിയക്കായി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് സ്മിത്താണ്. ഓസ്‌ട്രേലിയന്‍ നിരയില്‍ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്ത് ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 109 പന്തില്‍ 71 റണ്‍സുമായാണ് സ്മിത്ത് തിളങ്ങിയത്. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 198 റണ്‍സിനാണ് പുറത്തായത്. ഹസന്‍ മഹ്‌മൂദിന്റെ ബൗളിങ് കരുത്തിലാണ് ബംഗ്ലാദേശ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. മൂന്ന് മെയ്ഡനടക്കം 17 ഓവര്‍ പന്തെറിഞ്ഞ താരം 55 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കരുത്തുകാട്ടിയത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബംഗ്ലാദേശ് ബൗളര്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഫൈഫര്‍ നേട്ടം സ്വന്തമാക്കുന്നത്. മഹ്‌മൂദിനൊപ്പം തസ്‌കിന്‍ അഹമ്മദും എദാബോദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ പതനം പൂര്‍ത്തിയാക്കി.

Content Highlight: Tanzid Hasan In Great Record Achievement At Australia

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more