| Friday, 25th July 2025, 3:39 pm

17കാരന് ദാരുണാന്ത്യം; യൂട്യൂബ് നോക്കിയുള്ള ഡയറ്റ് മൂലമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊളച്ചലില്‍ പതിനേഴുകാരനായ ശക്തീശ്വരന്‍ ശ്വാസതടസം മൂലം മരണപ്പെട്ടു. കുട്ടി മൂന്ന് മാസമായി യൂട്യൂബ് നോക്കിയുള്ള ഡയറ്റിലാണെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു.

ശക്തീശ്വരന്‍ ആരോഗ്യവാനും ചുറുചുറുക്കുമുള്ള പയ്യനുമായിരുന്നുവെന്നും എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യൂട്യൂബ് നോക്കി സ്വന്തമായി ഉണ്ടാക്കിയ ജ്യൂസ് മാത്രം കുടിക്കാന്‍ തുടങ്ങിയെന്നും കുടുംബം പറയുന്നു. ന്യൂട്രീഷ്യന്റെയോ ഡോക്ടറിന്റെയോ ഒന്നും നിര്‍ദേശം സ്വീകരിക്കാതെയാണ് ഡയറ്റ് ആരംഭിച്ചതെന്നും കഴിഞ്ഞ കുറച്ച് കാലമായി കഠിനമായ വ്യായാമവും ചെയ്യാറുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു.

തനിക്ക് ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടെന്ന് കഴിഞ്ഞ ദിവസം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. അതിനുശേഷം കുഴഞ്ഞുവീഴുകയുമായിരുന്നു. ഹോസ്പിറ്റലില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി ഡോക്ടര്‍മാര്‍ നിലവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസംമുട്ടല്‍ ഒരു കാരണമാണെങ്കിലും കുട്ടിയുടെ മരണം തെറ്റായ ഭക്ഷണക്രമം മൂലമാണോ സംഭവിച്ചതെന്ന് ഇതുവരെ വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കണ്ണൂരില്‍ സമാനമായ രീതിയില്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. കൂത്തുപറമ്പ് നിവാസിയായ ശ്രീനന്ദ എന്ന പതിനെട്ടുകാരി തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ശരീരഭാരം കൂടുമെന്ന ഭയം മൂലമുണ്ടായ കടുത്ത ഭക്ഷണ നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായിരുന്നു മരണം.

തടികൂടുമെന്ന ഭയം കാരണം കടുത്ത വ്യായാമങ്ങളും ആരോഗ്യപരമല്ലാത്ത ഡയറ്റും ശ്രീനന്ദ പിന്തുടര്‍ന്നിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നിര്‍ദേശിക്കുന്നതിനനുസരിച്ചായിരുന്നു ശ്രീനന്ദയുടെ ഭക്ഷണക്രമങ്ങളെന്നും വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Content Highlight: Tamil Nadu teen dies after alleged 3 month juice-only diet

We use cookies to give you the best possible experience. Learn more