| Wednesday, 1st July 2026, 3:16 pm

ഗോവധ നിരോധനം: ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സിജൊ

ന്യൂദല്‍ഹി: സംസ്ഥാനത്ത് സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ബക്രീദ് ആഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ മേയ് 27നായിരുന്നു തമിഴ്‌നാട് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനത്ത് ഒരു പശുവിനെയും അറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഉത്തരവില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹിന്ദു മക്കള്‍ കക്ഷി ജനറല്‍ സെക്രട്ടറി കെ. സൂര്യപ്രശാന്ത് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയിലായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്.

എന്നാല്‍ മെയ് 27ലെ ഹൈക്കോടതി ഉത്തരവ് 1958ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിന് എതിരാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു. 10 വയസ്സിന് മുകളില്‍ പ്രായമുള്ള പശുക്കളെ അറക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുള്ളതായും സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ പറയുന്നു.

പാലുത്പാദനം, ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പുരോഗതി എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള 1976ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മേയ് 27ലെ ഹൈക്കോടതി വിധി. എന്നാല്‍ 1958ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമം പ്രകാരം, 10 വയസ്സ് കഴിഞ്ഞ പ്രത്യൂത്പാദന ശേഷി ഇല്ലാത്ത പശുക്കളെ അറുക്കാന്‍ അനുമതിയുള്ളതായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ചില സാഹചര്യങ്ങളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യാമെന്ന് മൃങ്ങളോടുള്ള ക്രൂരത തടയാനുള്ള 1960ലെയും 2001ലെയും നിയമങ്ങളിലും 1998ലെ ലെ തദ്ദേശ സ്ഥാന നിയമത്തിലും 2003ലെ ലോക്കല്‍ ബിസിനസ് ആക്ടിലും പറയുന്നതായും ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കാനുള്ള ഉത്തരവിലൂടെ ഈ നിയമങ്ങളെ ഹൈക്കോടതി മറികടന്നുവെന്നും ഹരജിയില്‍ പറയുന്നു.

Content Highlight:Tamil Nadu moves SC over Madras HC cow slaughter ban order

സിജൊ

We use cookies to give you the best possible experience. Learn more