| Monday, 29th June 2026, 8:31 am

തമിഴ്‌നാടിന് മുമ്പൊരു കൃത്യമായ ഭരണമുണ്ടായിരുന്നു; ഇന്നത് എവിടെ പോയെന്ന് ജനം തിരയുകയാണ്: ഉദയനിധി സ്റ്റാലിന്‍

നിഷാന. വി.വി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു കാലത്ത് നല്ല ഭരണം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ജനം അതിനായി തിരയുകയാണെന്നും പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.

പുതുക്കോട്ടയില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

‘ തമിഴ്‌നാട്ടില്‍ ഒരു കാലത്ത് കൃത്യമായൊരു ഭരണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ ഭരണം എങ്ങോട്ട് പോയി എന്ന് ജനങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ പരാമര്‍ശിച്ച്, ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ സഭയില്‍ കാണാനില്ലെന്നും ഉദയനിധി സ്വന്തം ‘അപ്പനെ’ തിരയുകയാണെന്നും ജൂണ്‍ 23-ന് നിയമസഭയില്‍ നടത്തിയ സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി വിജയ് പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉദയനിധിയുടെ വിമര്‍ശനം.

അധികാരത്തിലുള്ള ടി.വി.കെ സര്‍ക്കാര്‍ ഡി.എം.കെയെ ലക്ഷ്യമിട്ട് നിരന്തരം റെയ്ഡുകളും അന്വേഷണങ്ങളും നടത്തുകയാണെന്നും, അതേസമയം അഴിമതിക്കാരെ സ്വന്തം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കാര്‍ ഈ ഭരണകക്ഷിയില്‍ ചേരുന്നതോടെ അവര്‍ ‘വിശുദ്ധന്മാരായി’ മാറുന്നതായും ഉദയനിധി പരിഹസിച്ചു.

നിലവിലെ ഭരണത്തിന് കീഴില്‍ നിയമസഭയുടെ പ്രവര്‍ത്തനം ഒരു ‘സിനിമ ഷൂട്ടിംഗ് സ്‌പോട്ട്’ പോലെയായി മാറിയെന്ന് ഉദയനിധി കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഭരണത്തേക്കാള്‍ കൂടുതല്‍ താത്പര്യം നിയമസഭയിലെ ക്യാമറ ആംഗിളുകളും തന്റെ പൊസിഷനും പരിശോധിക്കുന്നതിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ഇത് നിയമസഭയാണോ, സിനിമ തിയേറ്ററാണോ, അതോ ഷൂട്ടിംഗ് സ്‌പോട്ടാണോ എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
തഞ്ചാവൂര്‍ ജില്ലയിലെ ഒരത്തനാട് പ്രദേശത്ത് നടന്ന മറ്റൊരു വിവാഹ ചടങ്ങിലും ഉദയനിധി സംസാരിച്ചു. നിലവിലെ ഭരണത്തില്‍ സാധാരണ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ അലയുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ ഡി.എം.കെ സര്‍ക്കാര്‍ നടപ്പിലാക്കിയ ‘കലൈഞ്ജര്‍ മഗളീര്‍ ഉരിമൈ തൊകൈ’, ‘പുതുമൈ പെണ്‍’ തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ വളരെ ജനപ്രിയമാണെന്നും, ഈ പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ കഴിയാത്തതുകൊണ്ട് നിലവിലെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭരണകക്ഷിയുടെ ‘ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ’ ചെറുത്തുതോല്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉദയനിധി സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.

Content Highlight: Tamil Nadu had a proper administration earlier; people are now searching for where it has gone: Udayanidhi Stalin

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more