| Monday, 23rd February 2026, 10:23 pm

സിംബാബ്‌വേയെ അടിച്ച് സിംബാബ്‌വേയുടെ റെക്കോഡില്‍; വീണ്ടും റെക്കോഡുമായി കരീബിയന്‍സ്

ആദര്‍ശ് എം.കെ.

ടി-20 ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരെ റണ്‍മലയുമായി വെസ്റ്റ് ഇന്‍ഡീസ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 254 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്.

സൂപ്പര്‍ താരങ്ങളായ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും റോവ്മന്‍ പവലിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു ചരിത്ര നേട്ടവും വെസ്റ്റ് ഇന്‍ഡീസിനെ തേടിയെത്തി. അന്താരാഷ്ട്ര ടി-20കളില്‍ ഏറ്റവുമധികം തവണ 250+ ടോട്ടല്‍ നേടുന്ന രണ്ടാമത് ടീമെന്ന നേട്ടമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് വിന്‍ഡീസ് 250+ ടോട്ടല്‍ സ്വന്തമാക്കുന്നത്.

ഈ നേട്ടത്തില്‍ സിംബാബ്‌വേയ്‌ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് വെസ്റ്റ് ഇന്‍ഡീസ്. മൂന്ന് തവണയാണ് ഷെവ്‌റോണ്‍സും 250+ ടോട്ടല്‍ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ 250+ ടോട്ടല്‍ സ്വന്തമാക്കിയ ടീം

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ഇന്ത്യ – 4

വെസ്റ്റ് ഇന്‍ഡീസ് – 3*

സിംബാബ്‌വേ – 3

ചെക്ക് റിപ്പബ്ലിക് – 2

ഇംഗ്ലണ്ട് – 2

ജപ്പാന്‍ – 2

ടി-20യില്‍ വിന്‍ഡീസിന്റെ മൂന്നാമത് മികച്ച ടോട്ടലാണിത്. 258/5 (vs സൗത്ത് ആഫ്രിക്ക), 256/5 (vs അയര്‍ലന്‍ഡ്) എന്നിവയാണ് വിന്‍ഡീസിന്റെ മറ്റ് 250+ സ്‌കോറുകള്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങിനെ നേരത്തെ നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ ഒപ്പം കൂട്ടി വണ്‍ ഡൗണായെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്തി.

ടീം സ്‌കോര്‍ 54ല്‍ നില്‍ക്കവെ ഷായ് ഹോപ്പിന്റെ വിക്കറ്റും ടീമിന് നഷ്ടപ്പെട്ടു. ബ്രാഡ് എവാന്‍സാണ് വിക്കറ്റ് വീഴ്ത്തിയത്.

നാലാം നമ്പറില്‍ റോവ്മന്‍ പവലെത്തിയതോടെ വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു. ഒരു വശത്ത് നിന്ന് ഹെറ്റ്‌മെയറും മറുവശത്ത് നിന്ന് പവലും സിംബാബ്‌വേ ബൗളര്‍മാരെ ആക്രമിച്ചുകൊണ്ടിരുന്നു.

നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും കരുത്ത് കാട്ടിയത്. ഹെറ്റിയെ മടക്കി ഗ്രെയാം ക്രീമറാണ് കൂട്ടുകെട്ട് പൊളിച്ചത്.

34 പന്ത് നേരിട്ട് 85 റണ്‍സാണ് ഹെറ്റ്‌മെയര്‍ അടിച്ചെടുത്തത്. ഏഴ് ഫോറിന്റെയും ഏഴ് സിക്‌സറിന്റെയും അകമ്പടിയോടെ 250.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഹെറ്റ്‌മെയര്‍ മടങ്ങിയെങ്കിലും റോവ്മന്‍ പവല്‍ വെടിക്കെട്ട് തുടര്‍ന്നു. 35 പന്തില്‍ 59 റണ്‍സാണ് പവല്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.

ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (13 പന്തില്‍ പുറത്താകാതെ 31), റൊമാരിയോ ഷെപ്പേര്‍ഡ് (10 പന്തില്‍ 21), ജേസണ്‍ ഹോള്‍ഡര്‍ (നാല് പന്തില്‍ 13) എന്നിവരുടെ പ്രകടനവും വിന്‍ഡീസ് നിരയില്‍ നിര്‍ണായകമായി.

എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 21 റണ്‍സും ടീമിന് തുണയായി.

ഷെവ്‌റോണ്‍സിനായി ബ്ലെസ്സിങ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗരാവയും രണ്ട് വിക്കറ്റ് വീതവും ഗ്രയാം ക്രീമര്‍, ബ്രാഡ് ഇവാന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: T20 World Cup: West Indies becomes second most 250+ Totals in T20Is

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more