| Sunday, 8th March 2026, 10:03 pm

ഷാഹിദ് അഫ്രിദി, വിരാട് കോഹ്‌ലി, സഞ്ജു സാംസണ്‍; ലോകകപ്പ് നേട്ടത്തില്‍ ഇനി നമ്മുടെ ചേട്ടനും

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിളറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടി.

സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. സഞ്ജു 46 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സും അഭിഷേക് ശര്‍മ 21 പന്തില്‍ 52 റണ്‍സും അടിച്ചെടുത്തു.

കലാശപ്പോരാട്ടത്തില്‍ 50+ റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും സഞ്ജുവിനെ തേടിയെത്തി. ഒരു ടി-20 ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ മൂന്നാം താരമെന്ന നേട്ടത്തിലാണ് സഞ്ജു ഇടം പിടിച്ചത്.

2009 ലോകകപ്പിലാണ് ഈ നേട്ടം ആദ്യമായി പിറവിയെടുത്തത്. പാക് ഇതിഹാസം ഷാഹിദ് അഫ്രിദിയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയ താരം.

സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 51 റണ്‍സ് നേടിയ ബൂം ബൂം, ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 54 റണ്‍സും സ്വന്തമാക്കി.

ഷാഹിദ് അഫ്രിദി

ശേഷം 2014ല്‍ വിരാട് കോഹ്‌ലിയാണ് ഈ നേട്ടത്തിലെത്തിയ രണ്ടാം താരം. സെമിയിലും ഫൈനലിലും വിരാട് കരുത്തുകാട്ടിയെങ്കിലും കിരീടം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ വിരാട് 44 പന്ത് നേരിട്ട് പുറത്താകാതെ 72 റണ്‍സ് നേടി.

കിരീടപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ടോട്ടലിന്റെ പകുതിയിലധികം റണ്‍സും പിറന്നത് വിരാടിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. ഇന്ത്യ 130 റണ്‍സ് നേടിയപ്പോള്‍ 77 റണ്‍സാണ് അതിലേക്ക് വിരാട് സംഭാവന ചെയ്തത്. മത്സരം കുമാര്‍ സംഗക്കാരയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ലങ്ക കപ്പുയര്‍ത്തി.

ഈ ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരായിരുന്നു ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടം. മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് വിജയിച്ചപ്പോള്‍ 42 പന്തില്‍ 89 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ്പ് സ്‌കോററും പ്ലെയര്‍ ഓഫ് ദി മാച്ചുമായി.

സഞ്ജു സാംസണ്‍

ഇപ്പോള്‍ ഫൈനലിലും സഞ്ജു 89 റണ്‍സുമായി ടീമിന്റെ ടോപ്പ് സ്‌കോററായിരിക്കുകയാണ്. ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം, ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തി.

Content Highlight: T20 World Cup: Sanju Samson becomes 3rd player to score half century in semi final and final of T20 World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more