| Sunday, 8th February 2026, 8:24 pm

ഒരേ മത്സരം, ഒരേ റണ്‍സ്... എന്നിട്ടും ഒന്നാമന്‍ സൂര്യ, അവസാന സ്ഥാനത്ത് ബാബര്‍; ആനയും അണ്ണാനോളം വ്യത്യാസം

ആദര്‍ശ് എം.കെ.

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടില്‍ ഇന്ത്യ 2026 ടി-20 വേള്‍ഡ് കപ്പ് ക്യാമ്പെയ്ന്‍ വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ 29 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയുടെ പോരാട്ടം 132ലൊതുങ്ങി.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ചെറുത്തുനില്‍പാണ് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് രണ്ട് ഗോള്‍ഡന്‍ ഡക്ക് അടക്കം നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോഴും, മധ്യനിരയില്‍ വെടിക്കെട്ട് നടത്തുമെന്ന് പ്രതീക്ഷിച്ച റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അമ്പേ പരാജയമായ സാഹചര്യത്തിലും സമ്മര്‍ദത്തെ അതിജീവിച്ച ക്യാപ്റ്റന്റെ മനസാന്നിധ്യം തന്നെയാണ് ഇന്ത്യയ്ക്ക് മോശമല്ലാത്ത സ്‌കോറും ഒപ്പം വിജയവും സമ്മാനിച്ചത്.

49 പന്ത് നേരിട്ട് പുറത്താകാതെ 84 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് സിക്സറും പത്ത് ഫോറും അടക്കം 171.43 എന്ന മികച്ച സ്ട്രൈക് റേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം.

ഈ ഇന്നിങ്‌സില്‍ ടി-20 ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാനും സൂര്യകുമാര്‍ യാദവിന് സാധിച്ചു. 18 ഇന്നിങ്‌സില്‍ നിന്നും 47.00 ശരാശരിയില്‍ 564 റണ്‍സാണ് സൂര്യയ്ക്കുള്ളത്. ടി-20 ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന 35ാം താരവും നിലവില്‍ റണ്‍വേട്ടയില്‍ 22ാം സ്ഥാനത്തുമാണ് സൂര്യ.

പാക് സൂപ്പര്‍ താരവും മുന്‍ നായകനുമായ ബാബര്‍ അസവും റണ്‍വേട്ടയില്‍ സൂര്യയ്‌ക്കൊപ്പം തന്നെയുണ്ട്. സൂര്യയെ പോലെ 18 ഇന്നിങ്‌സുകള്‍ കളിച്ച് 564 റണ്‍സ് തന്നെയാണ് ബാബറിന്റെ പേരിലുമുള്ളത്.

എന്നാല്‍ ഒരേ മത്സരം കളിച്ച് ഒരേ റണ്‍സാണ് ഇരുവരും നേടിയതെങ്കിലും ഇവര്‍ തമ്മിലുള്ള വ്യത്യാസം ആനയും അണ്ണാനും പോലുള്ളതാണ്.

സൂര്യകുമാര്‍ യാദവ്. Photo: BCCI/x.com

160.68 എന്ന സ്‌ട്രൈക് റേറ്റിലാണ് സൂര്യ ടി-20 ലോകകപ്പില്‍ ബാറ്റ് വീശുന്നത്. ലോകകപ്പുകളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റ്! എന്നാല്‍ ബാബറാകട്ടെ, 500 റണ്‍സ് പൂര്‍ത്തിയാക്കിയവരില്‍ ഏറ്റവും മോശം പ്രഹരശേഷിയാണ് മുന്‍ പാക് നായകനുള്ളത്. വെറും 110.37 ആണ് ടി-20 ലോകകപ്പുകളില്‍ ബാബറിന്റെ സ്‌ട്രൈക് റേറ്റ്.

ടീം സ്‌ട്രൈക് റേറ്റുമായി താരതമ്യം ചെയ്യുന്ന റിലേറ്റീവ് സ്‌ട്രൈക് റേറ്റിലും ഇത് പ്രകടമാണ്. ടീം സ്‌ട്രൈക് റേറ്റിനേക്കാള്‍ 26 അധികമാണ് (+26) സൂര്യയുടെ പ്രഹരശേഷി. ബാബറിന്റേതാകട്ടെ ടീമിനേക്കാള്‍ പത്ത് കുറവും (-10).

നെതർലന്‍ഡ്സിനെതിരെ പുറത്താകുന്ന ബാബർ

ബോള്‍സ് പെര്‍ ബൗണ്ടറിയിലും ബാബര്‍ സൂര്യയേക്കാള്‍ ഏറെ പിന്നിലാണ്. ഓരോ 4.3 പന്തുകളിലും സൂര്യ ഒരു ബൗണ്ടറി വീതം നേടുമ്പോള്‍ ഓരോ 8.8 പന്തിലുമാണ് ബാബറിന്റെ ബാറ്റില്‍ നിന്നും ബൗണ്ടറി പിറക്കുന്നത്. ടി-20 ലോകകപ്പുകളില്‍ 56 ഫോറും 25 സിക്‌സറുമായി സൂര്യ 81 ബൗണ്ടറി നേടിയപ്പോള്‍ 50 ഫോറും എട്ട് സിക്‌സറുമായി 58 ബൗണ്ടറിയാണ് ബാബറിന്റെ പേരിലുള്ളത്.

ബാറ്റിങ് ശരാശരിയെടുത്താലും സൂര്യ ബാബറിനേക്കാള്‍ എത്രയോ മുമ്പിലെന്ന് കാണാം. 47.00 ആണ് സൂര്യയുടെ ബാറ്റിങ് ശരാശരി. ലോകകപ്പുകളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയവരുടെ പട്ടികയിലെ ഏറ്റവും മികച്ച രണ്ടാമത് ശരാശരിയാണിത്. 58.72 ശരാശരിയുള്ള വിരാടാണ് ഒന്നാമത്. 35.25 എന്ന ബാറ്റിങ് ആവറേജാണ് ലോകകപ്പുകളില്‍ ബാബറിനുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ നിലവില്‍ മോശം പ്രടനമാണ് ബാബര്‍ പുറത്തെടുക്കുന്നത്. പാകിസ്ഥാന്റെ ആദ്യ മത്സരത്തിലും ബാബറിന്റെ സ്ട്രഗ്‌ളിങ് വ്യക്തമായിരുന്നു. അതേസമയം, മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യ മികച്ച പ്രകടനവുമായി ടീമിന്റെ നെടുംതൂണാവുകയാണ്.

Content Highlight: T20 World Cup: Comparison between Suryakumar Yadav and Babar Azam

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more