| Friday, 20th February 2026, 8:09 pm

'തിരിച്ചടി'; അവസാന അങ്കത്തില്‍ ഒമാനെ സമ്മര്‍ദത്തിലാക്കി കങ്കാരുപ്പട!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ല്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയും ഒമാനും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിലെ പല്ലെക്കേലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സാണ് നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒമാന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ ആദ്യ പന്തില്‍ ഒമാന്‍ ഓപ്പണര്‍ ആമിര്‍ കലീം ഡോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ശേഷം ടീം സ്‌കോര്‍ 24 ആയതോടെ കരണ്‍ സോണവേലിനെ പറഞ്ഞയച്ച് നഥാന്‍ എല്ലിസും തിളങ്ങി. കരണ്‍ 11 പന്തില്‍ 12 റണ്‍സിനാണ് മടങ്ങിയത്.

ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങിനെ 17 റണ്‍സിന് ബൗള്‍ഡാക്കി സേവിയര്‍ വീണ്ടും തിളങ്ങി. ഹമ്മദ് മിര്‍സയെ 16 റണ്‍സില്‍ തളച്ച് ആദം സാംപയും വിക്കറ്റ് ഡേക്കിങ്ങിലെത്തി. ഓസീസിന്റെ അറ്റാക്കിങ് ബൗളിങ്ങിന്റെ സമ്മര്‍ദത്തിലാണ് നിലവില്‍ ഒമാന്‍.

മത്സരത്തിന് മുന്നേ ഒമാന്റെ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങള്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുമെന്നും ഇതാണ് അതിന് പറ്റിയ സമയമെന്നുമാണ് സിങ് പറഞ്ഞത്.

‘നൂറ് ശതമാനവും ഇതൊരു അവസരം തന്നെയാണ്, കൂടാതെ ഞങ്ങള്‍ ആ അവസരം മുതലാക്കാന്‍ തന്നെയാണ് ഒരുങ്ങുന്നതും. കാരണം ടി-20യെന്നത് മൊമെന്റത്തിന്റെയും മൊമന്റുകളുടെയും ഗെയ്മാണ്. നിങ്ങള്‍ ആ നിമിഷം കൃത്യമായി മുതലെടുക്കുകയാണെങ്കില്‍, പ്രത്യേക ദിവസം നിങ്ങള്‍ക്കെന്തും ചെയ്യാന്‍ സാധിക്കും.

ഓസ്ട്രേലിയ ഈ നിമിഷം അത്രകണ്ട് മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. ഇതാണ് അവരെ തകര്‍ക്കാന്‍ പറ്റിയ സമയം. ടീം തീര്‍ത്തും പോസിറ്റീവ് മനോഭാവത്തോടെയാണുള്ളത്. തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഓസീസിനെതിരായ മത്സരത്തിനായി കാത്തിരിക്കുകയാണ്,’ ജതീന്ദര്‍ സിങ് പറഞ്ഞു.

താരത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ ഒമാന്‍ നായകനെ വിമര്‍ശിച്ചും പിന്തുണച്ചും ആരാധകരെത്തിയിരുന്നു.

Content Highlight: T20 World Cup 2026: Australia VS Oman Match Live Update

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more