| Saturday, 16th June 2012, 10:20 am

ടി.പി വധം: രജീഷിനെ മുംബൈയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ ടി.കെ. രജീഷുമായി പോലീസ് മുംബൈയില്‍ എത്തി തെളിവെടുപ്പ് നടത്തുന്നു. രജീഷ് ഒളിവില്‍ കഴിഞ്ഞെന്ന് വ്യക്തമായ സിഗോള, ഭട്ചി, അക്കലുജ്,  എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.

ടി.പിയെ വധിച്ച ശേഷം മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍ മേഖലയിലെ രത്‌നഗിരിയില്‍ നിന്ന് ജൂണ്‍ ഏഴിനാണ് തലശ്ശേരി ഡിവൈ.എസ്.പി. എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രജീഷിനെ മുംബൈയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച നാലു പേരും പിടിയിലായിരുന്നു.

മെയ് നാലിന് രാത്രി വടകരയ്ക്കടുത്ത് വള്ളിക്കാട്ട് വെച്ച് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തെ നയിച്ചത് താനാണെന്ന് രജീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ടി.പിയെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതിനുശേഷം കൃത്യം നിര്‍വഹിക്കാനായാണ് രജീഷിനെ വിളിച്ചുവരുത്തിയത്.

കൊലപാതകത്തിനുശേഷം തിരിച്ച് മുംബൈയിലെത്തിയ രജീഷ് ന്യൂ മുംബൈ വാഷിയില്‍ എ.പി.എം.സി. മാര്‍ക്കറ്റിലെ ഒരു പച്ചക്കറി വ്യാപാരിയുടെ വാടകമുറിയിലാണ് താമസിച്ചിരുന്നത്. കൊല നടന്ന് പിറ്റേദിവസം രജീഷ് കൂത്തുപറമ്പിലെ നക്ഷത്ര ഹോട്ടലില്‍ തങ്ങിയ ശേഷം മൈസൂരിലേക്കാണ് ആദ്യം കടന്നത്. പിന്നീട് സിജിത്തിനൊപ്പമാണ് മുംബൈയിലേക്ക് പോയത്.

സി.പി.എമ്മിനുവേണ്ടി 1999 മുതല്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന ആരോപണം രജീഷിനെതിരെയുണ്ട്. ബി.ജെ.പി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്മുറിയില്‍ വെട്ടിക്കൊന്ന സംഭവം ഇതിലുള്‍പ്പെടുന്നു. എന്നാല്‍, ഇന്നുവരെ ഒരു കേസിലും രജീഷ് പിടിക്കപ്പെട്ടിട്ടില്ല.

അതേസമയം ടി.പി വധത്തിലെ മുഖ്യസൂത്രധാരകനെന്നു കരുതുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. കാസര്‍ഗോഡ്, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുഞ്ഞനന്തന്‍ തങ്ങിയിരുന്നെന്ന വിവരം പോലീസിന് ഇന്നലെ ലഭിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞനന്തനെ കണ്ടെത്താനായിരുന്നില്ല.

ടി.പി വധത്തിലെ മുഖ്യപ്രതിയായ കൊടി സുനിയും സംഘവും പോലീസ് പിടിയിലായ പശ്ചാത്തലത്തില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് കുഞ്ഞനന്തന്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ കീഴടങ്ങേണ്ടെന്നും തങ്ങള്‍ അറസ്‌ററ് ചെയ്‌തോളാമെന്ന നിലപാടിലായിരുന്നു പോലീസ്.

Latest Stories

We use cookies to give you the best possible experience. Learn more