| Tuesday, 31st March 2026, 9:22 pm

ചെങ്കടലും ഹോർമുസും അടച്ചാലും യൂറോപ്പിലേക്ക് എണ്ണയെത്തും; സിറിയ വഴി സുരക്ഷിതപാത ഉറപ്പുനൽകി അൽ-ജുലാനി

നിഷാന. വി.വി

സിറിയ: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ സൈനിക നടപടികളെ അപലപിച്ച് അമേരിക്കന്‍ അനുകൂലിയായ സിറിയന്‍ പ്രസിഡന്റും മുന്‍ അല്‍ഖ്വയ്ദ നേതാവുമായ അഹമ്മദ് അല്‍ ഷറ  (അബു മുഹമ്മദ് അൽ-ജുലാനി).

തങ്ങളുടെ സഹോദര രാഷ്ട്രങ്ങളായ മേഖലയിലെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഈ യുദ്ധം വലിയ അപകട സാധ്യതകള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധത്തില്‍ സ്വമേധയാ പ്രവേശിച്ചതല്ലെന്നും ഇറാന്റെ ആക്രമണത്തിന് ഇരയാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആക്രമണത്തിന് ഇരയായ ഗള്‍ഫ് രാജ്യങ്ങളോട് പൂര്‍ണമായും സഹതപിക്കുന്നുവെന്നും  ചെങ്കടലും ഹോർമുസും അടച്ചാലും യൂറോപ്പിലേക്ക് എണ്ണയെത്തുമെെന്നും ഷറ കൂട്ടിച്ചേര്‍ത്തു.

ബെര്‍ലിനില്‍ ജെര്‍മന്‍ ചാന്‍സലര്‍ ഫെഡറിക് മെര്‍സുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സിറിയയുടെ പുനര്‍നിര്‍മാണമാണ് പ്രധാന ലക്ഷ്യമെന്നും യുദ്ധത്തില്‍ കക്ഷിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അസദ് ഭരണകൂടത്തെ പിന്തുണച്ചിരുന്ന ഇറാനെ പുതിയ സിറിയന്‍ സര്‍ക്കാര്‍ ഒരു സഖ്യ കക്ഷിയായല്ല മറിച്ച് സിറിയയുടെ പരമാധികാരത്തിന് ഭീഷണിയായാണ് കാണുന്നത്. സിറിയയെ ഇറാന്‍ തങ്ങളുടെ കോളനിയാക്കാന്‍ മാറ്റിയെന്നാണ് ഷറയുടെ പ്രധാന ആരോപണം.

ഫെബ്രുവരി 28 നാണ് ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെയാണ് അമേരിക്കയുടെ സൈനിക താവളങ്ങളിലേയ്ക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

Content Highlight: Syrian President condemns Iran’s attacks on Gulf countries

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more