| Thursday, 12th February 2026, 4:20 pm

സിറിയന്‍ പ്രസിഡന്റിന് നേരെ ഒരു വര്‍ഷത്തിനിടെ അഞ്ച് വധശ്രമങ്ങള്‍: യു.എന്‍ റിപ്പോര്‍ട്ട്

അനിത സി

ദമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍-ഷാറയ്ക്ക് നേരെ അഞ്ചോളം തവണ വധശ്രമങ്ങളുണ്ടായെന്ന് യു.എന്‍ റിപ്പോര്‍ട്ട്.

മുന്‍ അല്‍ഖ്വയ്ദ നേതാവും അമേരിക്കന്‍ അനുകൂലിയുമായ അല്‍-ഷാറയ്ക്ക് നേരെ മാത്രമല്ല, സിറിയന്‍ വിദേശകാര്യമന്ത്രി അസദ് അല്‍-ഷിബാന്‍, ആഭ്യന്തര മന്ത്രി അനസ് ഹസന്‍ ഖത്താബ് എന്നിവര്‍ക്ക് നേരെയും കഴിഞ്ഞ വര്‍ഷം വധശ്രമങ്ങളുണ്ടായെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഐ.എസ്.ഐ.എസിന്റെ പ്രാഥമിക ലക്ഷ്യം അല്‍-ഷാറയാണെന്നും പുതിയ സിറിയന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും സിറിയയിലെ സുരക്ഷാ അനിശ്ചിത്വം ചൂഷണം ചെയ്യാനുമാണ് ഐ.എസ്.ഐ.എസ് ശ്രമമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയയിലെ വടക്കന്‍ ആലപ്പോയിലും തെക്കന്‍ ദാരയിലുമുള്ള ഐ.എസ്.ഐ.എസ് സംഘാംഗങ്ങളാണ് അല്‍-ഷാറയെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

14 വര്‍ഷം നീണ്ടുനിന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ 2024 ഡിസംബറിലാണ് സിറിയന്‍ പ്രസിഡന്റ് ബഷര്‍ അസദിനെ ഭരണത്തില്‍ നിന്നും പുറത്താക്കി അല്‍ഖ്വയ്ദ നേതാവായിരുന്ന അല്‍- ഷാറ ഭരണത്തിലേറിയത്.

പിന്നീട് നവംബറില്‍ ഐ.എസ്.ഐ.എസ് ഗ്രൂപ്പിനെ തകര്‍ക്കാനായി രൂപീകരിച്ച അന്താരാഷ്ട്ര സഖ്യത്തില്‍ അല്‍-ഷാറ സര്‍ക്കാരും ഭാഗമായിരുന്നു.

ഡിസംബര്‍ 13ന് യു.എസ്-സിറിയന്‍ സേനകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ യു.എസ് സേനാംഗങ്ങളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐ.എസ്.ഐ.എസിനെ ഉന്മൂലനം ചെയ്യാനായി സൈനിക നടപടികള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: Syrian president Ahmad Al-Sharaa targeted  by ISIS says UN Report

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more