| Monday, 2nd March 2026, 2:59 pm

സഞ്ജുവിന്റെ കരുത്തില്‍ സൂര്യകുമാറിന് ക്രെഡിറ്റ്; ചരിത്രം തിരുത്തി ഒന്നാമനായി സ്‌കൈ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ച് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൂര്യയും സംഘവും സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെ സെഞ്ച്വറിയേക്കാളേറെ മൂല്യമുള്ള 97 റണ്‍സില്‍ നാല് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു.

50 പന്ത് നേരിട്ട് 12 ഫോറും നാല് സിക്‌സറും അടക്കം 194.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഈ വെടിക്കെട്ടിന് പിന്നാലെ ഗ്രൂപ്പ് 1ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലുറപ്പിച്ചത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ചും ഈ മത്സരവും വിജയവും ഏറെ സ്‌പെഷ്യലാണ്. തന്റെ ക്യാപ്റ്റന്‍സി കരിയറിലെ 50ാം മത്സരത്തിനാണ് സൂര്യ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയെ നയിച്ചത്. തോറ്റാല്‍ ലോകകപ്പ് മോഹങ്ങള്‍ പോലും അവസാനിക്കും എന്ന സാഹചര്യത്തില്‍ വിജയത്തോടെ കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്താനും ഇന്ത്യയ്ക്കായി.

ഈ വിജയം മറ്റൊരു നേട്ടത്തിനും സൂര്യയെ അര്‍ഹനാക്കി. ഏത് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി കരിയറിലെ ആദ്യ 50 മത്സരത്തില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. സൂര്യയുടെ കീഴിലിറങ്ങിയ 50ല്‍ 40 മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു.

സൂര്യകുമാര്‍ യാദവ്

ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെയും ടി-20യില്‍ രോഹിത് ശര്‍മയുടെയും 39 വിജയത്തിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് സൂര്യ ഒന്നാമതെത്തിയത്.

ആദ്യ 50 മത്സരത്തില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍

(താരം – വിജയം എന്നീ ക്രമത്തില്‍ – ബ്രാക്കറ്റില്‍ ഫോര്‍മാറ്റ്)

സൂര്യകുമാര്‍ യാദവ് – 40 (ടി-20)*

വിരാട് കോഹ്‌ലി – 39 (ഏകദിനം)

രോഹിത് ശര്‍മ – 39 (ടി-20)

വിരാട് കോഹ്‌ലി – 32 – (ടി-20)

എം.എസ്. ധോണി – 31 (ഏകദിനം)

വിരാട് കോഹ്‌ലി – 30 (ടെസ്റ്റ്)

രാഹുല്‍ ദ്രാവിഡ് – 27 (ഏകദിനം)

എം.എസ്. ധോണി – 27 (ടി-20)

എം.സ്. ധോണി – 26 (ടെസ്റ്റ്)

രാഹുല്‍ ദ്രാവിഡ് – 26 (ഏകദിനം)

സൗരവ് ഗാംഗുലി – 25 (ഏകദിനം)

മുഹമ്മദ് അസറുദ്ദീന്‍ – 21 (ഏകദിനം)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 16 (ഏകദിനം)

സൂര്യകുമാര്‍ യാദവ്

മാര്‍ച്ച് അഞ്ചിനാണ് ഇന്ത്യ തങ്ങളുടെ സെമി ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്നത്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികള്‍.

മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content Highlight: Suryakumar Yadav tops the list of Indian captain with most runs after 50 matches

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more