| Sunday, 1st February 2026, 9:11 am

വെറും 1,822 പന്തില്‍ 3,000 റണ്‍സ്! പത്മനാഭനെയും അന്തപുരിയെയും സാക്ഷിയാക്കി ക്യാപ്റ്റന്‍ തിരുത്തിയ ചരിത്രം

ആദര്‍ശ് എം.കെ.

അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സ് മാര്‍ക് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20യില്‍ തകര്‍ത്തടിച്ചതിന് പിന്നാലെയാണ് സൂര്യ കരിയറിലെ സുപ്രധാന നാഴികക്കല്ല് മറികടന്നത്.

അന്താരാഷ്ട്ര ടി-20യില്‍ 3000 റണ്‍സ് മാര്‍ക് പിന്നിടുന്ന 12ാം താരമാണ് സ്‌കൈ. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് സൂര്യ ഈ നേട്ടത്തിലെത്തിയത്. നിലവില്‍ 3,030 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്.

കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതിനൊപ്പം തന്നെ ഒരു ലോക റെക്കോഡിലും സ്‌കൈ തന്റെ പേരെഴുതിച്ചേര്‍ത്തു. നേരിടുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 3,000 റണ്‍സ് നേടുന്ന ഫുള്‍ മെമ്പര്‍ നേഷന്‍ താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി-20യില്‍ നേരിട്ട 1822ാം പന്തിലായിരുന്നു സൂര്യയുടെ നേട്ടം. മറ്റൊരു താരവും 2000-ല്‍ കുറവ് പന്ത് നേരിട്ട് ഈ റെക്കോഡിലെത്തിയിട്ടില്ല എന്നതാണ് താരത്തിന്റെ റെക്കോഡിനെ ഏറെ സ്‌പെഷ്യലാക്കുന്നത്.

സൂര്യകുമാര്‍ യാദവ്. Photo: BCCI/x.com

അന്താരാഷ്ട്ര ടി-20യില്‍ അതിവേഗം 3,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – ടീം – നേരിട്ട പന്ത് എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 1,822

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2068

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 2078

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 2113

രോഹിത് ശര്‍മ – ഇന്ത്യ – 2149

വിരാട് കോഹ്‌ലി – ഇന്ത്യ – 2169

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 2203

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 2226

ബാബര്‍ അസം – പാകിസ്ഥാന്‍ – 2317

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 2349

(ഫുള്‍ മെമ്പര്‍ നേഷന്‍)

മത്സരത്തില്‍ സൂര്യ 30 പന്തില്‍ 63 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

സൂര്യയ്ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 43 പന്ത് നേരിട്ട താരം 103 റണ്‍സ് നേടി. ഇഷാന്റെ ആദ്യ അന്താരാഷ്ട്ര ടി-20ഐ സെഞ്ച്വറിയാണിത്.

ഇവര്‍ക്ക് പുറമെ 17 പന്തില്‍ 42 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 271ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഫിന്‍ അലന്റെ (38 പന്തില്‍ 80) കരുത്തില്‍ പൊരുതിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു.

അഞ്ച് വിക്കറ്റുമായി തിളങ്ങിയ അര്‍ഷ്ദീപ് സിങ്ങാണ് കിവീസിന്റെ നടുവൊടിച്ചത്. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും റിങ്കു സിങ്ങും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Suryakumar Yadav completed 3000 T20I Runs

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more