| Sunday, 8th February 2026, 7:05 am

കിങ്ങിന്റെ സിംഹാസനം സ്വന്തമാക്കി സ്‌കൈ; ആദ്യ വിജയത്തില്‍ പിറന്നത് തീപ്പൊരി റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല 171.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തിലെ താരവും സൂര്യയായിരുന്നു.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ് സൂര്യ ഒന്നാമനായത്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരം

സൂര്യകുമാര്‍ യാദവ് – 17

വിരാട് കോഹ്‌ലി – 16

രോഹിത് ശര്‍മ – 14

അക്‌സര്‍ പട്ടേല്‍ – 8

യുവരാജ് സിങ് – 7

ജസ്പ്രീത് ബുംറ – 7

കുല്‍ദീപ് യാദവ് – 6

ഹര്‍ദിക് പാണ്ഡ്യ – 6

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ആറ് ഓവറില്‍ തന്നെ രണ്ട് ഗോള്‍ഡന്‍ ഡക്ക് അടക്കം നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ആതിഥേയര്‍ സമ്മര്‍ദത്തിന്റെ പടുകുഴിയിലേക്ക് വീണത്.

അഭിഷേക് ശര്‍മ (ഗോള്‍ഡന്‍ ഡക്ക്), ഇഷാന്‍ കിഷന്‍ (16 പന്തില്‍ 20), തിലക് വര്‍മ (16 പന്തില്‍ 25), ശിവം ദുബെ (ഗോള്‍ഡന്‍ ഡക്ക്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് പവര്‍പ്ലേ അവസാനിക്കും മുമ്പേ നഷ്ടപ്പെട്ടത്.

പിന്നാലെയെത്തിയ റിങ്കു സിങ്ങിനോ ഹര്‍ദിക് പാണ്ഡ്യയ്ക്കോ അക്സര്‍ പട്ടേലിനോ ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. റിങ്കു 14 പന്തില്‍ ആറ് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ആറ് പന്തില്‍ അഞ്ച് റണ്‍സിനാണ് ഹര്‍ദിക് പുറത്തായത്. 11 പന്തില്‍ 14 റണ്‍സായിരുന്നു അക്സറിന്റെ സമ്പാദ്യം.

യു.എസ്.എയ്ക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക് നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍മീത് സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് മൊഹ്‌സീനും അലി ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ടീമിന് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് 37 റണ്‍സ് വീതം നേടിയ സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ശുഭം രഞ്ജനുമാണ്.
മിലിന്ത് കുമാര്‍ 34 റണ്‍സും നേടിയരുന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

Content Highlight: Suryakumar Yadav Achieve Most POTM Award For India In T20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more