| Saturday, 30th May 2026, 11:38 am

യു.എസിനെ കൈവിട്ട് യൂറോപ്പ്; സ്വന്തം വഴി നോക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് പൗരന്മാര്‍; സ്വതന്ത്ര നയത്തിന് 73% പേരുടെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസ്സല്‍സ്: അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയെ അമിതമായി ആശ്രയിക്കുന്നതില്‍ നിന്ന് മാറി, യൂറോപ്യന്‍ യൂണിയന്‍ സ്വന്തമായി ഒരു സ്വതന്ത്ര വിദേശനയം രൂപീകരിക്കണമെന്ന് യൂറോപ്പിലെ ഭൂരിഭാഗം പൗരന്മാരും ആഗ്രഹിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്.

ബെല്‍ജിയന്‍ സ്‌പോണ്‍സര്‍ഷിപ്പോടെ പ്രമുഖ തിങ്ക് ടാങ്കായ ബെര്‍ട്ടല്‍സ്മാന്‍ സ്റ്റിഫ്റ്റങ് ഫൗണ്ടേഷന്‍ നടത്തിയ ‘യൂപിനിയന്‍സ്’ സര്‍വെയിലാണ് ഈ കണ്ടെത്തലുകളുള്ളത്. വെള്ളിയാഴ്ചയാണ് സര്‍വേ ഫലം പുറത്തുവിട്ടത്.

അമേരിക്കയോടുള്ള വിശ്വാസം യൂറോപ്യന്‍ ജനതയ്ക്കിടയില്‍ കുറഞ്ഞെന്നും യു.എസിനെ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു സഖ്യകക്ഷിയായാണ് ഭൂരിഭാഗം പേരും കാണുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇനി സ്വന്തം വഴി നോക്കേണ്ട സമയമായി എന്ന് സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പൗരന്മാരും പറയുന്നു.

മുന്‍പ് നടത്തിയ സര്‍വേയില്‍ ഇത് 63 ശതമാനമായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്വതന്ത്ര യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാഷിങ്ടണില്‍ നിന്ന് യൂറോപ്പ് കൂടുതല്‍ സ്വാതന്ത്ര്യം കൈവരിക്കണമെന്ന കാര്യത്തില്‍ പ്രായമായ വോട്ടര്‍മാരും യുവ യൂറോപ്യന്മാരും ഒരേപോലെ യോജിക്കുന്നതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

യു.എസിനെ യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായി കാണുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2024-ലെ ആദ്യപാദത്തില്‍ 51 ശതമാനം ആളുകള്‍ യു.എസിനെ പ്രധാന സഖ്യകക്ഷിയായി കണ്ടിരുന്നു. എന്നാല്‍ പുതിയ സര്‍വേ പ്രകാരം ഇത് വെറും 31 ശതമാനമായി കുറഞ്ഞു.

യു.എസിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ബെല്‍ജിയത്തില്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബെല്‍ജിയം പൗരന്മാരില്‍ വെറും 23 ശതമാനം പേര്‍ മാത്രമാണ് യു.എസിനെ യൂറോപ്യന്‍ യൂണിയന്റെ പ്രാഥമിക സഖ്യകക്ഷിയായി കാണുന്നത്. അതേസമയം, മൂന്നില്‍ രണ്ട് ഭാഗം (ഏകദേശം 66%ത്തിലധികം) ബെല്‍ജിയക്കാരും യു.എസിനെ ഒട്ടും വിശ്വസിക്കുന്നില്ലെന്ന് തുറന്നുപറയുന്നു. മൊത്തത്തില്‍ 80 ശതമാനം ബെല്‍ജിയം പൗരന്മാരും യു.എസുമായുള്ള നയതന്ത്ര ഏകോപനം കുറയ്ക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നു. ഇത് യൂറോപ്യന്‍ യൂണിയന്റെ ശരാശരി നിരക്കായ 73 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.

അമേരിക്കന്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീണതോടെ യൂറോപ്യന്‍ പൗരന്മാര്‍ മറ്റ് സഖ്യകക്ഷികളെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്.

പ്രതികരിച്ചവരില്‍ 24 ശതമാനം പേര്‍ യു.കെയെ ആണ് ഒരു പ്രധാന സഖ്യകക്ഷിയായി കാണുന്നത്. അതേസമയം, മറ്റൊരു പ്രധാന പങ്കാളിയായ കാനഡയോടുള്ള ആഭിമുഖ്യം മാറ്റമില്ലാതെ 13 ശതമാനമായി തുടരുന്നു.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കിടയില്‍ അമേരിക്കന്‍ വിരുദ്ധത വര്‍ദ്ധിക്കാന്‍ പ്രധാന കാരണം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള കടുത്ത സ്വകാര്യ എതിര്‍പ്പാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ട്രംപിന്റെ ജനപ്രീതിയും അംഗീകാരവും താഴ്ന്ന നിലയിലെത്തിയതായി അമേരിക്കയില്‍ നടത്തിയ പല പ്രധാന സര്‍വേകളും തെളിയിച്ചിട്ടുണ്ട്.

ട്രംപിന്റെ ജനപ്രീതിയിലുണ്ടായ ഇടിവ് യൂറോപ്യന്‍ യൂണിയനില്‍ മാത്രം പരിമിതപ്പെടുന്നില്ല, മറിച്ച് ആഗോളതലത്തില്‍ തന്നെ അത് വ്യാപിച്ചുകിടക്കുകയാണ്. എപ്സ്റ്റീന്‍ ഫയല്‍സ് വിവാദം, അന്താരാഷ്ട്ര താരിഫ് യുദ്ധങ്ങള്‍, ഇറാനെതിരെയുള്ള ആക്രമണം എന്നിവ ട്രംപിന്റെ കുപ്രസിദ്ധി വര്‍ദ്ധിപ്പിച്ചു. ഇത് അമേരിക്കയുടെ പ്രതിച്ഛായ തകര്‍ത്തതിനു പുറമെ ആഗോള അരക്ഷിതാവസ്ഥയ്ക്കും വിപണി അസ്ഥിരതയ്ക്കും കാരണമായിട്ടുണ്ട്.

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തെക്കുറിച്ച് ട്രംപിന് വ്യക്തമായ ഒരു വാദവോ തന്ത്രമോ ഉണ്ടായിരുന്നില്ല എന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും വിശ്വസിക്കുന്നുണ്ട്.

യൂറോപ്പില്‍ പുകയുന്ന അമേരിക്കന്‍ വിരുദ്ധ വികാരം കേവലം സര്‍വേകളില്‍ മാത്രമല്ല, തെരുവുകളിലും പ്രതിഫലിക്കുന്നുണ്ട്. 2026 ജനുവരി 19ന് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 56ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിനിടെ ഇതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ പ്രതിഷേധക്കാര്‍ അമേരിക്കന്‍ പതാക പരസ്യമായി കത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത് യൂറോപ്പില്‍ നിലനില്‍ക്കുന്ന ശക്തമായ യു.എസ് വിരുദ്ധ ജനവികാരത്തിന്റെ തെളിവായി വാര്‍ത്താ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlight: Survey finds most EU states favor foreign policy shift away from US

We use cookies to give you the best possible experience. Learn more