| Tuesday, 12th December 2017, 4:43 pm

നികുതി വെട്ടിപ്പ്; സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യാജവാഹനരജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. കേസില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരുന്നത്. അന്വേഷണസംഘം പുതുച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.

ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം മുതല്‍ ഇരുപത് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം ഉപയോഗിച്ചാണ് എം.പി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല.

പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് തന്റെ ഔഡികാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കൊപ്പം ഒരു വാടകച്ചീട്ട് സുരേഷ് ഗോപി സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 1995 മുതല്‍ പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തെന്നാണ് സുരേഷ് ഗോപിയുടെ വാദം. എന്നാല്‍, ഇന്ന് സമര്‍പ്പിച്ച രേഖകളിലുള്‍പ്പെട്ട മുദ്രപ്പത്രം 2012 ലേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more