| Tuesday, 6th May 2025, 8:48 am

തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് ഇ.ഡിയുടെ പതിവ്; രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതികള്‍ക്കെതിരെ തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പതിവാക്കിയിരിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികള്‍ക്കെതിരെ തെളിവുകളുടെ പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

പല കേസുകളിലും ഈ പ്രവണത കണ്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഇ.ഡി ഫയല്‍ ചെയ്ത നിരവധി കേസുകളിലും കണ്ടത് ഇതാണെന്നും തെളിവിന്റെ പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് രീതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചത്തീസ്ഗഡ് മദ്യകുംഭകോണ കേസിലെ പ്രതികളിലൊരാളായ അരവിന്ദ് സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഇയാളുമായി ബന്ധപ്പെട്ട വരുമാനത്തിന്റെ വസ്തുതകള്‍ ഹാജരാക്കണമെന്ന് പറഞ്ഞാണ് കോടതി ഇ.ഡിയുടെ ആരോപണങ്ങളെ കുറിച്ച് പറഞ്ഞത്.

ആരോപണ വിധേയന്‍ കമ്പനിയില്‍ തട്ടിപ്പ് നടത്തിയത് വെളിപ്പെടുത്താന്‍ വസ്തുതാപരമായ തെളിവുകള്‍ കാണിക്കണമെന്നും കോടതി വ്യക്തമാക്കി. പിന്നാലെ തെളിവുകള്‍ ഹാജരാക്കുന്നതിന് അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

പ്രതി അനധികൃതമായി 40 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ഇ.ഡി അഭിഭാഷകന്റ വാദത്തിന് തെളിവ് എന്താണെന്ന് കോടതി ചോദിച്ചതിന് പിന്നാലെയാണ് സമയം ആവശ്യപ്പെട്ടത്.

അതേസമയം കൃത്യമായ വസ്തുതകള്‍ വ്യക്തമാക്കാത്ത അഭിഭാഷകന്‍ ചില ആരോപണങ്ങളില്‍ മാത്രം പിടിച്ചുനിന്നതോടെ കോടതി വിമര്‍ശനമുന്നയിക്കുകയായിരുന്നു. പിന്നാലെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയുമായിരുന്നു.

Content Highlight: Supreme Court strongly criticizes ED for making allegations without evidence

We use cookies to give you the best possible experience. Learn more