ന്യൂദൽഹി: ഹിന്ദു – മുസ്‌ലിം പ്രണയം പറയുന്ന സിനിമ രാജ്യ സുരക്ഷയ്ക്കും സാമൂഹിക ഘടനയ്ക്കും ഭീഷണിയല്ലെന്ന് സുപ്രീം കോടതി.
യാദവ് കി ലവ് സ്റ്റോറി എന്ന സിനിമയുടെ പേര് യാദവ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി അവ്ദേശ് കുമാർ യാവദ് എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി.
സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന പേരോ വാക്കോ തലക്കെട്ടിൽ അടങ്ങിയിട്ടില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘സിനിമയുടെ പേര് എങ്ങനെയാണ് സമുദായത്തെ മോശമായി പ്രതിഫലിപ്പിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. യാദവ സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന ഒന്നുംതന്നെ ചിത്രത്തിന്റെ പേരിൽ ഇല്ല. ഹരജിക്കാരുടെ ആശങ്കകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ് ,’ കോടതി പറഞ്ഞു.
അതേസമയം മുന്നേ ‘ഗൂസ്ഖോർ പണ്ഡിറ്റ്’ എന്ന സിനിമയ്‌ക്കെതിരെയുള്ള കോടതിവിധിയെ ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചു, എന്നാൽ ഗൂസ്ഖോർ എന്ന വാക്കിന്റെ അർത്ഥം ‘അഴിമതിക്കാരൻ’ എന്നാണെന്നും അത് പണ്ഡിറ്റ് സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും അത്തരമൊരു സാഹചര്യം യാദവ് കി ലവ് സ്റ്റോറിയിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യാദവ് കി ലവ് സ്റ്റോറി എന്ന പേരിലുള്ള സിനിമ യാദവ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുണ്ട്, ചിത്രത്തിൽ സമുദായത്തിന്റെ ധാർമികതയെ മോശമായി ചിത്രീകരിക്കുന്ന പ്രണയബന്ധത്തെ കുറിച്ച് പറയുന്നുണ്ടെന്നും വാദിച്ച ഹരജിക്കാരൻ സിനിമയുടെ പ്രദർശനം തടയണമെന്നും സിനിമയുടെ ഉള്ളടക്കം പുനപരിശിധിക്കുന്നതിനുവേണ്ടി സെൻസർ ബോർഡിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
ഈ സിനിമ ഒരു കലാസൃഷ്ടിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം തടയേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും സിനിമ രാജ്യ സുരക്ഷയ്ക്കും സാമൂഹിക ഘടനയ്ക്കും ഭീഷണിയല്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിവിധിക്ക് ശേഷവും ഗുജറാത്തിലുടനീളം സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാദവ സമുദായത്തിന്റെ പ്രതിഷേധം തുടർന്നു.
ഹിന്ദു – മുസ്‌ലിം പ്രണയം പ്രമേയമായി വരുന്ന സിനിമ ‘ലവ് ജിഹാദ്’ പോലുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
Content Highlight: supreme court judgement on the writ petition against yadav ki love story