| Friday, 22nd May 2026, 11:38 pm

ബെംഗളൂരുവിനെ ചാരമാക്കി ഉദയസൂര്യന്മാര്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 56 റണ്‍സിനാണ് ഓറഞ്ച് ആര്‍മി വിജയം നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ആദ്യ ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്.

ബെംഗളൂരുവിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ക്യാപ്റ്റന്‍ രജത് പാടിദാറാണ്. 39 പന്തില്‍ നിന്ന് 56 റണ്‍സാണ് താരം നേടിയത്. വെങ്കിടേഷ് അയ്യര്‍ 19 പന്തില്‍ നിന്ന് 44 റണ്‍സും നേടി. ക്രുണാല്‍ പാണ്ഡ്യ പുറത്താകാതെ 41 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഹൈദരാബാദിന് വേണ്ടി ഈഷന്‍ മലിംഗ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാക്കിബ് ഹുസൈനും ട്രാവിസ് ഹെഡ്ഡും ഓരോ വിക്കറ്റ് നേടി.

ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മയുടെയും ഹെന്റിക് ക്ലാസന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹൈദരാബാദ് വമ്പന്‍ ടോട്ടല്‍ സ്വന്തമാക്കിയത്.

ഇഷാന്‍ കിഷന്‍ 46 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 8 ഫോറും ഉള്‍പ്പെടെ 79 റണ്‍സ് നേടി ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടി. അഭിഷേക് ശര്‍മ 22 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് ആണ് അടിച്ചെടുത്തത്. ക്ലാസന്‍ 24 പന്തില്‍ നിന്ന് അഞ്ച് സിക്‌സ് രണ്ട് ഫോര്‍മുള്‍പ്പെടെ 51 റണ്‍സും നേടിയാണ് മടങ്ങിയത്.

16 പന്തില്‍ 26 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെയായിരുന്നു ഹൈദരാബാദിന് ആദ്യം നഷ്ടമായത്. നിതീഷ് കുമാര്‍ റെഡ്ഡി പുറത്താകാതെ 12 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 29 റണ്‍സ് നേടി നിര്‍ണായക പ്രകടനവും കാഴ്ചവച്ചു.

ആര്‍.സി.ബിക്ക് വേണ്ടി റാസിക് സലാം രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സുയാഷ് ശര്‍മ ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: Sunrisers Hyderabad Beat Royal Challengers Bengaluru

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more