| Wednesday, 5th August 2026, 7:05 am

ഇന്ത്യന്‍ ടീമില്‍ അവന് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല: ഗവാസ്‌കര്‍

സുദേവ് എ

ഇന്ത്യന്‍ ഇതിഹാസതാരം അജിന്‍ക്യ രഹാനെ അടുത്തിടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിശ്വസ്തനായ ബാറ്ററായിരുന്നു. ക്യാപ്റ്റന്‍സിയിലും രഹാനെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് വിരാമം കുറിച്ചത്.

ഇപ്പോള്‍ രഹാനെയുടെ പ്രകടനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. രഹാനയുടെ ക്യാപ്റ്റന്‍സിയെ ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്യുകയായിരുന്നു ഗവാസ്‌കര്‍. രഹാനെയുടെ കീഴില്‍ ഇന്ത്യ മികച്ച വിജയങ്ങള്‍ നേടിയെങ്കിലും അര്‍ഹമായ അംഗീകാരം താരത്തിന് ലഭിച്ചില്ലെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

‘ക്യാപ്റ്റനായയുള്ള അദ്ദേഹത്തിന്റെ റെക്കോഡ് വളരെ മികച്ചതാണ്. ആറ് മത്സരങ്ങളില്‍ നിന്നും നാല് ജയവും ഒരു ഒരു സമനിലയും അദ്ദേഹം സ്വന്തമാക്കി. ഒരു തോല്‍വി പോലും ഉണ്ടായിട്ടില്ല. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം രാഹുല്‍ ദ്രാവിഡിനെ പോലെയായിരുന്നു.

അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മികച്ച വിജയങ്ങള്‍ നേടിയെങ്കിലും അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല. അതുപോലെതന്നെ രഹാനയുടെ നായകത്വത്തിലും അര്‍ഹിച്ച പ്രശംസ ലഭിച്ചിട്ടില്ല. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതിയാണ്. ടീം പരാജയപ്പെട്ടാല്‍ എല്ലാ പ്രശംസയും ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ലഭിക്കും. എന്നാല്‍ ടീം തോറ്റാല്‍ കുറ്റം ക്യാപ്റ്റനും പരിശീലകനുമാണ് ഏറ്റുവാങ്ങേണ്ടി വരിക,’ സുനിള്‍ ഗവാസ്‌കര്‍ മിഡ് ഡേയിലെ തന്റെ കോളത്തില്‍ കുറിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നേ വരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കിയിട്ടില്ലാത്ത സ്പെഷ്യല്‍ നേട്ടവും കൈപ്പിടിയിലാക്കിയാണ് രഹാനെ പടിയിറങ്ങിയത്. പ്രശസ്ത മുല്ലാഗ് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരം രഹാനെയാണ്.

മുന്‍ ഓസ്ട്രേലിയന്‍ നായകനായ ജോണി മുല്ലാഗിനോടുള്ള ബഹുമാനസൂചകമായി ബോക്സിങ് ഡേ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് നല്‍കുന്നതാണ് ഈ മെഡല്‍. നിലവില്‍ മുല്ലാഗ് മെഡല്‍ സ്വന്തമാക്കിയത് രഹാനെയടക്കം അഞ്ച് താരങ്ങള്‍ മാത്രമാണ്. 2020ലാണ് പ്രഥമ മുല്ലാഗ് അവാര്‍ഡ് ആദ്യമായി പ്രഖ്യാപിച്ചത്. അന്ന് നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ക്യാപ്റ്റനായിരുന്ന രഹാനെയാണ് ഈ നേട്ടം ആദ്യം കരസ്ഥമാക്കിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. അന്ന് 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 85 മത്സരങ്ങളിലെ 144 ഇന്നിങ്‌സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്നും 2962 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്.

മൂന്ന് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ നേടിയിട്ടുണ്ട്. ടി-20യില്‍ 20 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 375 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയാണ് രഹാനെ ഇന്ത്യക്ക് വേണ്ടി കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും രഹാനെ ഐ.പി.എല്ലില്‍ കളിക്കുന്നത് തുടരും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് രഹാനെ.

Content Highlight: Sunil Gavasker talks about Ajinkya Rahane retirement in international cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more