| Sunday, 1st February 2026, 8:13 pm

സഞ്ജുവിനെ വെച്ച് ലോകകപ്പിൽ ഭാഗ്യപരീക്ഷണം നടത്താനാവില്ല: ഗവാസ്‌കര്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ് ഇടം കണ്ടെത്തനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ മാറ്റാന്‍ സാധിക്കില്ലെന്നും തിലക് വര്‍മ ഉടനെ തിരിച്ചെത്തുമെതിനാലും മലയാളി താരം ടീമില്‍ ഉണ്ടായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റി താരത്തിന് എല്ലാ അവസരങ്ങളും നല്‍കിയെന്നും സഞ്ജുവൊരു മികച്ച താരമാണെങ്കിലും ലോകകപ്പില്‍ ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

സുനില്‍ ഗവാസ്‌കര്‍. Photo: Crictracker/xc.om

‘സെലക്ഷന്‍ കമ്മിറ്റി സഞ്ജു സാംസണ് എല്ലാ അവസരങ്ങളും നല്‍കി. എന്നാല്‍, ഇഷാന്‍ കിഷന്റെ ഫോമും തിലക് വര്‍മയുടെ തിരിച്ചുവരവും കണക്കിലെടുക്കുമ്പോള്‍ ബാറ്റിങ് ഓര്‍ഡര്‍ വ്യക്തമാണ്. തിലക് ഫിറ്റാണെങ്കില്‍ ഫെബ്രുവരി 7-ലെ മത്സരത്തില്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാവില്ല.

ഇഷാനെ ഇനി ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണ്. ആര്‍ക്ക് വേണ്ടിയാണ് അവനെ മാറ്റുക? തിലക് കഴിവ് തെളിയിച്ച താരമാണ്. സഞ്ജുവും മികച്ച താരമാണ്. പക്ഷേ, അവനിപ്പോള്‍ ഫോമില്ല. അത് അവന്റെ കഴിവുമായി ബന്ധമില്ല. അഞ്ച് മത്സരങ്ങളിലെ അവന്റെ ഉയര്‍ന്ന സ്‌കോര്‍ വെറും 24 റണ്‍സാണ്. സഞ്ജു പുറത്തായ രീതികള്‍ കാണുമ്പോള്‍ ആത്മവിശ്വാസം അവന് കുറവാണെന്ന് വ്യക്തം.ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റില്‍ നമ്മുക്ക് ഭാഗ്യ പരീക്ഷണത്തിന് മുതിരാനാവില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.

സഞ്ജു സാംസൺ. Photo: BCCI/x.com

ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ സഞ്ജുവിന് ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. താരം ഈ പരമ്പരയില്‍ ആകെ നേടിയത് 46 റണ്‍സാണ്. ഉയര്‍ന്ന സ്‌കോറാകട്ടെ നാലാം മത്സരത്തിലെ 15 പന്തില്‍ 24 റണ്‍സാണ്.

ബാക്കി മത്സരങ്ങളിലെ സഞ്ജുവിന്റെ സ്‌കോര്‍ 10, 6, 0, 6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. തന്റെ ഹോം ഗ്രൗണ്ട് നടക്കുന്ന മത്സരത്തിലെങ്കിലും താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവാസ്‌കറുടെ പ്രതികരണം.

Content Highlight: Sunil Gavaskar says that Sanju Samson will not be part of the playing elven of the T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more