| Monday, 9th April 2018, 11:49 am

എനിക്കുണ്ടായ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുത്; നോക്കുകൂലി വിഷയത്തില്‍ പിണറായി സര്‍ക്കാരിന് നന്ദിയുമായി സുധീര്‍ കരമനയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സര്‍ക്കാരിന്റെ നോക്കുകൂലി നയങ്ങളെ അഭിനന്ദിച്ച് സിനിമാനടന്‍ സൂധീര്‍ കരമന. നോക്കുകൂലി വിഷയത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം മാതൃകാപരമാണെന്നാണ് സൂധീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന് തുടക്കമിട്ട സര്‍ക്കാര്‍ നയങ്ങളെ താന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. സമൂഹത്തില്‍ ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമെന്ന നിലയില്‍ നോക്കുകൂലി വിഷയത്തെ ഗൗരവതരമായി കണ്ടതിന് സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും സുധീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.


ALSO READ: ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രന്‍


മുമ്പ് തന്റെ വീടു പണിയുമായി ബന്ധപ്പെട്ട് നോക്കുകൂലി വാങ്ങിയ സംഭവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇതില്‍ ഇടപെട്ട ട്രേഡ് യൂണിയനുകള്‍ കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ അതിനുശേഷം തങ്ങളുടെ കുടുംബം പട്ടിണിയിലായെന്ന് കാട്ടി പ്രശ്‌നം പരിഹരിക്കാന്‍ തൊഴിലാളികള്‍ അഭ്യര്‍ഥിക്കുകയും അതിന്റെ ഭാഗമായി 25000 രൂപ നല്‍കുകയും ചെയ്തിരുന്നു.

അതിനുശേഷമാണ് മാധ്യമ സുഹൃത്തുകളുടെ സഹായത്തോടെ വിഷയം ചര്‍ച്ചയാകുന്നതും അതിന്മേല്‍ നടപടിയുണ്ടാകുന്നതും. പിന്നീട് നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കിയതായി സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിനെ പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യണമെന്നും സൂധീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്കുണ്ടായ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെയെന്നു മാത്രം ആഗ്രഹിക്കുന്നുവെന്നും സുധീര്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളെ
നോക്കുകൂലി വിഷയം അവസാനിപ്പിച്ചു…
എന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകള്‍ 25000 രുപ നോക്ക് കൂലി വാങ്ങയത്. മാധ്യമ ചര്‍ച്ചയായിരുന്നു.ഇതിനെ തുടര്‍ന്ന്,
ഹെഡ് ലോഡ് തൊഴിലാളികള്‍ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വം എന്റെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. കുറ്റാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്‌പെന്‍ഡ് ചെയത് മാറ്റി നിര്‍ത്തിയതിനാല്‍ തങ്ങളുടെ കുടുംബം പട്ടിണിയില്‍ ആന്നെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അവര്‍ അപേക്ഷിക്കുകയും. 25000 രുപ തിരികെ നല്‍കുകയും ചെയ്തു.എന്റെ സുഹൃത്തും,സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ദീപക് എസ് പി യുടെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചു. കേരളത്തിന്റെ ബഹു.മുഖ്യമന്ത്രി നോക്കൂ കൂലി അവസാനിക്കുന്നതായി പ്രഖ്യാപിച്ച ഉടനെ, നിര്‍ഭാഗ്യവശാല്‍ നടന്ന… എന്റെ വിഷയം സമൂഹമാകെ ചര്‍ച്ച ചെയ്യുന്ന നിലയിലായി… നോക്കുകൂലി കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം മാതൃകാപരമാണ്. പുതിയൊരു തൊഴില്‍ സംസ്‌ക്കാരത്തിന്റെ തുടക്കമായി സര്‍ക്കാര്‍ തീരുമാനത്തെ ഞാന്‍ കാണുന്നു. എനിക്കുണ്ടായ ദുരനുഭവം ആവര്‍ത്തിക്കരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണ് എനിക്കുള്ളത്. സമൂഹത്തില്‍ ഏറെ നാളുകളായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു തൊഴില്‍ പ്രശ്‌നം എന്ന നിലയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എന്റെ കാര്യത്തില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്ന് ഞാനും ആഗ്രഹിച്ചു… അതിനാല്‍ എനിക്കുണ്ടായ ഈ പ്രശ്‌നം പെട്ടന്ന് തീര്‍ക്കാന്‍ എന്നാല്‍ കഴിയുന്ന ഇടപെടല്‍ ഞാന്‍ നടത്തുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി എന്നതില്‍ ഞാന്‍
ഏറെ സന്തോഷിക്കുന്നു. ബഹു .മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍, CITU നേതാക്കളായ ശ്രീ.വി.ശിവന്‍കുട്ടി ,ശ്രീ ജയന്‍ബാബു, എന്റെ സുഹൃത്തുകൂടിയായ അഡ്വ. ദീപക് എസ് പി കഴക്കൂട്ടം ലേബര്‍ ഓഫീസിലെ ശ്രീ കൃഷ്ണകുമാര്‍ എന്നിവരുടെ ഇടപെടല്‍ എനിക്ക് വളരെയേറെ ആശ്വാസം പകര്‍ന്നു. അവരുടെ സഹകരണം ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.ഇനിയൊരു ചര്‍ച്ചക്ക് വഴിവെക്കാതെ ഈ പ്രശനം ഇവിടെ അവസാനിക്കുകയാണ്.ഇക്കാര്യത്തില്‍ യഥാസമയം ഇടപെട്ട, ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more