വാഷിങ്ടൺ: സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ അടിയന്തര വെടിനിർത്തലിന് സമ്മർദം ചെലുത്തി അമേരിക്ക. കോർഡോഫാൻ അക്രമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യു.എസിന്റെ നീക്കം.
നിരന്തരമായ അക്രമം ഭയാനകമാണെന്നും യുദ്ധത്തിൽ ഉൾപ്പെടുന്ന എല്ലാവരും ദീർഘകാലത്തേക്ക് ശിക്ഷിക്കപ്പെടുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
സുഡാനിലെ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും പുതുവത്സരം ഇരുവിഭാഗത്തിനും ഒരുമിക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് അത്യാവശ്യമായ സഹായങ്ങൾ എത്തിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവിടെ സംഭവിക്കുന്നത് ഭയാനകവും ക്രൂരവുമാണ്. നിലവിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്,’ മാർക്കോ റൂബിയോ പറഞ്ഞു.
മാനുഷിക സഹായങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ വഴിയിൽ ആക്രമിക്കപ്പെടുന്നതായി തങ്ങൾക്ക് വിവരങ്ങൾ ലഭിച്ചെന്നും അതിനാൽ സഹായ വിതരണങ്ങൾ ഇപ്പോൾ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ അടിയന്തര ലക്ഷ്യം ശത്രുത അവസാനിപ്പിക്കുക എന്നതാണ്. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ അടിയന്തര വെടിനിർത്തൽ നടപ്പിലാക്കുന്നത് ദുരിതത്തിലായ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. സഹായം എത്തിക്കാനായി മാനുഷിക സംഘടനകളെ പ്രാപ്തരാക്കും,’
മാർക്കോ റൂബിയോ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുഡാനീസ് സായുധ സേനയ്ക്കും ആർ.എസ്.എഫിനും യുദ്ധത്തിനായുള്ള ഇന്ധനം നൽകുന്നതിൽ ബാഹ്യ ശക്തികളുടെ പങ്കിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനുഷിക വെടിനിർത്തലിന് സമ്മർദം ചെലുത്തുന്നതിനായി യു.എസ് പ്രാദേശിക രാജ്യങ്ങളുമായി ചർച്ചനടത്തുമെന്നും കക്ഷികളെ ഒത്തുതീർപ്പിലേക്ക് കൊണ്ടുവരാനായി ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Sudan civil war; US presses for immediate ceasefire