ഖാർത്തും: സുഡാനിൽ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായങ്ങൾ എത്തിക്കാനായി എയർ ബ്രിഡ്ജ് ആരംഭിച്ച് യൂറോപ്യൻ യൂണിയൻ.
സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ തകർന്ന ഡാർഫർ മേഖലയിലേക്ക് എട്ട് വിമാനങ്ങളിലാണ് സഹായങ്ങൾ എത്തിക്കുന്നത്. യൂറോപ്യൻ കമ്മീഷന്റെ വിദേശ സഹായത്തിന്റെ വകുപ്പ് തിങ്കളാഴ്ചയാണ് തീരുമാനമെടുത്തത്.
കൂട്ട അതിക്രമങ്ങൾ, പട്ടിണി, കുടിയിറക്കം എന്നിവ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ടെന്നും അടിയന്തര ആവശ്യങ്ങളുമായി മേഖലയിലേക്ക് 3.5 ദശലക്ഷം യൂറോയുടെ (4.1 മില്യൺ ഡോളർ) ജീവൻ രക്ഷാ സാമഗ്രികൾ തങ്ങൾ അയക്കുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു.
യൂറോപ്യൻ യൂണിയനിൽ നിന്നും സ്റ്റോക്ക് പൈലുകളിൽ നിന്നും പല സംഘടനകളിൽ നിന്നും 100 ടൺ മാനുഷിക സഹായവുമായി ആദ്യ വിമാനം വെള്ളിയാഴ്ച പോയിട്ടുണ്ടെന്ന് യൂറോപ്യൻ സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡ് ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജനറൽ പ്രസ്താവനയിൽ പറഞ്ഞു.
ഈ മാസവും അടുത്ത വർഷം ജനുവരിയിലുമായി മുഴുവൻ വിമാന സർവീസുകളും സുഡാനിലെത്തുമെന്നും സാധനങ്ങളുടെ പട്ടികയിൽ വെള്ളം, ഷെൽട്ടർ സാമഗ്രികൾ, ശുചിത്വത്തിനായുള്ള മറ്റു വസ്തുക്കൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു.
ആർ.എസ്.എഫ് എൽ ഫാഷറിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ താമസക്കാർക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ലഭിക്കാതെ വന്നിരുന്നു. ഇതിനെത്തുടർന്ന് ഒരു ലക്ഷത്തിലധികം ആളുകൾ എൽ ഫാഷറിൽ നിന്നും പലായനം ചെയ്‌തെന്നും സംഘടന ചൂണ്ടിക്കാട്ടി.
‘ആർ.എസ്.എഫ് പിടിച്ചെടുത്ത നോർത്ത് ഡാർഫറിന്റെ തലസ്ഥാനമായ എൽ-ഫാഷറിന്റെ പതനം ഇതിനകം തന്നെ വിനാശകരമായ സാഹചര്യമാണ് ഉണ്ടാക്കിയത്,’ സംഘടന പറഞ്ഞു.
Content Highlight: Sudan civil war; European Union launches ‘air bridge’ to deliver humanitarian aid