| Thursday, 29th March 2018, 9:38 pm

ആ കാഴ്ച തന്നെ വല്ലാതെ വേദനിപ്പിച്ചു; സ്മിത്തിന് പിന്തുണയുമായി രോഹിത് ശര്‍മ്മ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയ സ്റ്റീവ് സ്മിത്തിന് പിന്തണയുമായി ഇന്ത്യന്‍   താരം രോഹിത് ശര്‍മ്മ. സ്മിത്തിന്റെയും സഹതാരങ്ങളുടെയും നടപടികള്‍ ക്രിക്കറ്റിനു മോശം പ്രതിച്ഛായ സൃഷ്ടിച്ചുവെങ്കിലും അവരുടെ തെറ്റ് അവര്‍ സമ്മതിച്ച് മാപ്പ് പറഞ്ഞു കഴിഞ്ഞുവെന്ന് രോഹിത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് രോഹിത് ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യത്തില്‍ നമ്മള്‍ ഇവരോട് മുന്‍വിധികള്‍ എടുക്കേണ്ട കാര്യമില്ലെന്നും മികച്ച കളിക്കാരാണ് ഇവരെന്നും രോഹിത് ട്വിറ്ററില്‍ വ്യക്തമാക്കി.
ഇവിടെ ഇരുന്ന് ബോര്‍ഡിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും സ്റ്റീവ് സ്മിത്തിനെ എയര്‍പോര്‍ട്ടിലേക്ക് എസ്‌കോര്‍ട്ട് ചെയ്ത് കൊണ്ടുപോകുന്നതും സ്മിത്തിന്റെ പത്ര സമ്മേളനവും തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്ന് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയായ രോഹിത് കുറിച്ചു.


Read Also : അവിസ്മരണീയം; ലോങ്ഓഫില്‍ നിന്നും പറക്കും ക്യാച്ചുമായി ഹര്‍മീത്പ്രീത് കൗര്‍


നേരത്തെ പത്രസമ്മേളനത്തില്‍ വെച്ച് സ്റ്റീവ് സ്മിത്ത് ക്രിക്കറ്റ് ലോകത്തോട് മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചത്. തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നീ താരങ്ങള്‍ക്കെതിരേ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടി സ്വീകരിച്ചിരുന്നു.

പന്തില്‍ കൃത്രിമം നടത്തിയ കുറ്റത്തിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്കു നേരിട്ട ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞത് ട്വീറ്ററിലും വലിയ ചര്‍ച്ചയായിരുന്നു. ചെയ്തത് തെറ്റാണെങ്കിലും സ്മിത്തിന്റെ കരച്ചില്‍ കരളലിയിക്കുന്നതാണെന്നാണ് മിക്ക ട്വീറ്റുകളിലെയും അഭിപ്രായം.

“നിരാശാജനകം” എന്നാണ് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്ക് ട്വീറ്റ് ചെയ്തത്. “കാമറോണും സ്റ്റീവും ഈ അവസ്ഥയിലൂടെ പോവുന്നത് കാണുന്നത് വേദനയുണ്ടാക്കുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അവര്‍ ഭാവിയില്‍ മെച്ചപ്പെടും. എനിക്കുറപ്പുണ്ട്”- മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സണ്‍ കുറിച്ചു.

“സ്റ്റീവ് സ്മിത്ത് ഒരു തെറ്റ് ചെയ്തു. പക്ഷേ ഒരു കൊലപാതകിയോടെന്നപോലെയാണ് അദ്ദേഹത്തോട് പെരുമാറുന്നത്. ചുറ്റം 12 സെക്യൂരിറ്റി ഗാര്‍ഡുമാര്‍. ജനങ്ങള്‍ അയാളുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുകയും അയാളെ ചതിയന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. ഇത് ഒരു 28 വയസുകാരന് താങ്ങാവുന്നതിലുമപ്പുറമാണ്.” എന്നായിരുന്നു ഓസ്ട്രേലിയന്‍ അവതാരകന്‍ അലന്‍ ജോണ്‍ ട്വീറ്റ് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more