| Wednesday, 8th August 2018, 4:11 pm

പൊട്ടാന്‍ ഇതെന്താ കോഴിമുട്ടയോ.. ഇടുക്കിയിലെ നാട്ടുകാര്‍ ചോദിക്കുന്നു

അനസ്‌ പി

മണ്‍സൂണ്‍ കനത്തതോടെ ഇടുക്കി ഡാം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഭീതിയും വിതക്കുന്നു.

എന്നാല്‍ ഇടുക്കി ഡാമിന്റെ താഴ്വരയില്‍ താമസിക്കുന്നവര്‍ പ്രതികരിക്കുന്നത് ഡാമാണ് കോഴിമുട്ടയല്ലെന്നാണ്. ജലനിരപ്പ് ഉയരുന്നതും ഡാമിന്റെ സുരക്ഷിതത്വവും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ചിലര്‍ക്ക് ഭീതിയുണ്ട്. പോകാന്‍ മറ്റിടങ്ങളില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള വഴി.

ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ഒരുക്കി. ഇടുക്കി ഡാം നിര്‍മ്മിച്ചതോടെ ഒഴുക്ക് നിലച്ച പെരിയാറിന്റെ തീരങ്ങളില്‍ പ്രദേശവാസികള്‍ കൃഷി ചെയ്യുന്നുണ്ട്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ ഈ പ്രദേശങ്ങളിലെ കൃഷി നശിക്കും. പെരിയാറിന്റെ തീരങ്ങളില്‍ വെള്ളം കയറും. എന്നാല്‍ ഭീതി നിറക്കുന്നത് പോലുള്ള അവസ്ഥ ഉണ്ടാകില്ലെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. മുല്ലപ്പെരിയാറിലെ വെള്ളം കൂടിയാല്‍ ഇടുക്കിക്ക് ഭീഷണിയാകുമെന്നത് മാത്രമാണ് ഇവരുടെ ആശങ്ക.

ഡാം തുറക്കുന്നത് കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടവുമുണ്ടാക്കും. ഡാമുകളിലെ ജലനിരപ്പ് താഴ്ത്താനായി മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം കൂട്ടുകയാണ് കെ.എസ്.ഇ.ബി ചെയ്തത്. കേരളത്തിന്റെ മറ്റിടങ്ങളിലുള്ളവര്‍ ഭീതിയോടെ നോക്കിക്കാണുമ്പോഴും നിര്‍മ്മാണ ജോലി ചെയ്ത ഭവാനി ചെല്ലപ്പന് ഡാമിന്റെ സുരക്ഷിതത്വത്തില്‍ യാതൊരു ആശങ്കയുമില്ല

അനസ്‌ പി

ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍