| Tuesday, 31st March 2026, 7:00 pm

കൂടെയുള്ളവരുടെ ചെറിയ ഭാവമാറ്റം പോലും എന്നെ ബാധിക്കാറുണ്ട്; കഥാപാത്രം വിജയിക്കുന്നത് അഭിനേതാവിൻ്റെ മാത്രം കഴിവുകൊണ്ടല്ല: ശ്രിന്ദ

നന്ദന എം.സി

നായികയായും ക്യാരക്ടർ റോളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്രിന്ദ. ‘മേക്കപ്പ് കൂടുതലാണോ ചേട്ടാ…’ എന്ന ഒരൊറ്റ ഡയലോ​ഗ് മാത്രം മതി ശ്രിന്ദയെ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ. 2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിൽ തുടക്കം കുറിച്ചത്.

എന്നാൽ എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ 1983 എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന ആടിലും താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.

ശ്രിന്ദ, Photo: IMDb

ഇപ്പോഴിതാ എങ്ങനെയാണ് ഓരോ കഥാപാത്രമായി മാറുന്നതെന്നും അതിന് മറ്റുള്ളവർ തന്നെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും പറയുകയാണ് താരം. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രിന്ദ.

കൂടെ നിൽക്കുന്നവരുടെ ഭാവങ്ങളിൽ നിന്നുപോലും ഊർജം ഉൾക്കൊണ്ടാണ് കഥാപാത്രം രൂപപ്പെടുന്നത്. കൂടെയുള്ളവരുടെ ചെറിയ ഭാവമാറ്റം പോലും എന്നെ ബാധിക്കാറുണ്ട്. ഒരു കഥാപാത്രം വിജയിക്കുന്നത് അഭിനേതാവിൻ്റെ മാത്രം കഴിവുകൊണ്ടല്ല.

കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ, സംവിധായകൻ, സാങ്കേതിക പ്രവർത്തകർ എന്നിങ്ങനെ ഓരോരുത്തർക്കും അതിൽ വലിയ പങ്കുണ്ട്. സംവിധായകൻ പറഞ്ഞുതരുന്നത് പൂർണ്ണമായും പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

ശ്രിന്ദ, Photo: IMDb

കൂടാതെ ഡബ്ബിങ്ങിലേക്ക് താരം എത്തിപെട്ടതിനെ കുറിച്ചും സംസാരിച്ചു. ‘അത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ‘കമ്മട്ടിപ്പാടം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ സിനിമകളുടെ അണിയറപ്രവർത്തകർ എന്റെ അടുത്ത സുഹൃത്തുക്കളാണ്.

രാജീവേട്ടൻ (രാജീവ് രവി), ദിലീഷേട്ടൻ (ദിലീഷ് പോത്തൻ) എന്നിവരുടെ കൂടെ വർക്ക് ചെയ്‌തപ്പോൾ അവർ എന്നോട് ഡബ്ബിങ് ചെയ്‌തു നോക്കൂ എന്ന് പറഞ്ഞു. ‘സൗദി വെള്ളക്ക’യിൽ എനിക്കൊരു വേഷം ചെയ്യാനുണ്ടായിരുന്നു

എന്നാൽ ഡേറ്റ് ക്ലാഷ് കാരണം ചെയ്യാൻ പറ്റിയില്ല. പക്ഷേ, തരുൺ മൂർത്തി ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു,’ ശ്രിന്ദ കൂട്ടിച്ചേർത്തു.

Content Highlight: Srinda talks about how she transforms into each character

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more