| Monday, 16th February 2026, 10:56 pm

സെഞ്ച്വറിയടിച്ച് നിസങ്ക; ലങ്കന്‍ താണ്ഡവത്തില്‍ ചാരമായി മൈറ്റി ഓസീസ്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ശ്രീലങ്ക. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ വിജയം. പാത്തും നിസങ്കയുടെ സെഞ്ച്വറി കരുത്തിലാണ് ലങ്ക ടൂര്‍ണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കിയത്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ ടീം രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അതോടെ ടീം സൂപ്പര്‍ 8ലേക്ക് മുന്നേറി. ഒപ്പം ഓസീസിന്റെ സാധ്യതകള്‍ മങ്ങുകയും ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും 104 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 29 പന്തില്‍ 56 റണ്‍സെടുത്ത് ഹെഡ് മടങ്ങുകയായിരുന്നു.

വണ്‍ ഡൗണായി എത്തിയ കാമറൂണ്‍ ഗ്രീന്‍ വന്നത് പോലെ മടങ്ങി. അടുത്ത ഓവറില്‍ മാര്‍ഷ് 29 പന്തില്‍ 56 റണ്‍സുമായി തിരികെ നടന്നു. രണ്ട് ഓവറുകള്‍ക്കപ്പുറം നാലാമതായി ക്രീസിലെത്തിയ ടിം ഡേവിഡും ഒറ്റയക്കത്തില്‍ പുറത്തായി. അതോടെ ടീം നാല് വിക്കറ്റിന് 130 എന്ന നിലയിലേക്ക് വീണു.

അതോടെ ഒന്നിച്ച ജോഷ് ഇംഗ്ലിഷും ഗ്ലെന്‍ മാക്‌സ് വെല്ലും സ്‌കോര്‍ ബോര്‍ഡിലേക്ക് 30 റണ്‍സ് ചേര്‍ത്തപ്പോഴേക്കും കൂടാരം കയറി. മാക്‌സി 15 പന്തില്‍ 22 റണ്‍സുമായും ഇംഗ്ലിഷ് 22 പന്തില്‍ 27 റണ്‍സുമെടുത്തും അടുത്തടുത്ത ഓവറുകളിലാണ് പുറത്തായത്. ഇരുവരും പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 174 ആയിരുന്നു.

ഇതിലേക്ക് ഏഴ് റണ്‍സ് ചേര്‍ക്കുന്നതിടെ ടീമിന് നാല് വിക്കറ്റുകളാണ് നഷ്ടമായത്. അതോടെ ഓസീസിന് 181 റണ്‍സിന് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.

ശ്രീലങ്കക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റുകളും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകളും നേടി. ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷ്ണ, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ലങ്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. മാര്‍ക്‌സ് സ്റ്റോയ്നിസിന് വിക്കറ്റ് നല്‍കി കുശാല്‍ പെരേരയാണ് പുറത്തായത്. അതോടെ പാത്തും നിസങ്കയും കുശാല്‍ മെന്‍ഡിസും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍, സ്‌കോര്‍ 105ല്‍ എത്തിയപ്പോള്‍ മെന്‍ഡിസിനെ സ്റ്റോയ്നിസ് വീഴ്ത്തി. 398 പന്തില്‍ 51 റണ്‌സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ പവന്‍ രത്‌നയാകെ ക്രീസിലെത്തി.

രത്‌നയാകെയെ കൂട്ടുപിടിച്ച് നിസങ്ക മിന്നും ബാറ്റിങ് നടത്തി. താരം ഇതിനിടയില്‍ 2026 ലോകകപ്പിലെ ആദ്യ സെഞ്ച്വറി കുറിച്ചു. 18ാം ഓവറിലെ അഞ്ചാം പന്തില്‍ സിംഗിളെടുത്തതാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അടുത്ത പന്തില്‍ രത്‌നയാകെ ഫോറടിച്ചതോടെ ലങ്ക വിജയിച്ചു. രത്‌നയാകെ 15 പന്തില്‍ 28 റണ്‍സെടുത്തും 52 പന്തില്‍ 100 റണ്‍സെടുത്ത നിസങ്കയും പുറത്താവാതെ നിന്നു.

Content Highlight: Sri Lanka defeated Australia in T20 World Cup with the century of Pathum Nissanka

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more