ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി 125ലേറെ നായികമാര്‍ക്ക് ശബ്ദം നല്‍കി കഴിഞ്ഞ നാല്പത്തഞ്ചുവര്‍ഷമായി മലയാള സിനിമയുടെ ഭാഗമായി തുടരുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റായ ശ്രീജ രവി. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികവ് തെളിയിച്ച ഡബ്ബിങ് ആര്‍ടിസ്റ്റാണ് ശ്രീജ.
1983 ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂടിലൂടെയാണ് ശ്രീജയുടെ ശബ്ദം നായികയുടേതായി വരുന്നത്. പിന്നീട് നിരവധി നായികമാര്‍ക്ക് ശബ്ദം കൊടുത്ത ശ്രീജ പിന്നീട് അഭിനയത്തിലും ശ്രദ്ധിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അഭിനയത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അവര്‍.
‘അഭിനയത്തിലേക്ക് ചുവടുവെക്കാന്‍ വൈകിയെന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടേയില്ല. നേരത്തേ അഭിനയത്തില്‍ സജീവം ആകണമായിരുന്നു എന്ന് പലരും പറയുന്നുണ്ട്. പണ്ടേ അഭിനയത്തിലേക്ക് എത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇപ്പോള്‍ ഞാന്‍ വീട്ടിലിരുന്നേനെ. എല്ലാകാലത്തും എല്ലാര്‍ക്കും തിളങ്ങാന്‍ സാധിക്കില്ലല്ലോ,’ ശ്രീജ രവി പറയുന്നു.
ആറ് ഭാഷകളിലായി 2000ത്തിലധികം കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ഇത്രയും കാലം കൊണ്ട് തനിക്ക് സാധിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോള്‍ കാലഘട്ടം മാറിയെന്നും ശ്രീജ രവി പറഞ്ഞു.
ഇപ്പോള്‍ ഡബ്ബിങ് കുറവാണെന്നും തലമുറ മാറിയെന്നും ശ്രീജ രവി കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഇപ്പോള്‍ സ്വയം ഡബ്ബ് ചെയ്യാറുണ്ടെന്നും തനിക്ക് ദൈവം ഈ സമയത്ത് നല്‍കിയ വരദാനംപോലെയാണ് അഭിനയത്തെ കരുതുന്നതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിനയത്തിലൂടെ തന്നെയാണ് താന്‍ സിനിമയിലേക്ക് കടന്നുവന്നെതെന്നും അവര്‍ പറഞ്ഞു.
‘അഭിനയത്തിലൂടെ തന്നെയാണ് എന്റെ സിനിമാകരിയറിന്റെ തുടക്കം. ബാലതാരമായി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘മനസ്സ്‘ എന്ന ചിത്രത്തിലൂടെയാണ് ആദ്യം മുഖംകാണിക്കുന്നത്. എന്റെ സഹോദരന്‍ ജ്യോതിഷ് കുമാറും ഭാഗ്യലക്ഷ്മിയും ഒക്കെയുണ്ടായിരുന്നു ആ ചിത്രത്തില്‍. പിന്നാലെ രാത്രിയിലെ യാത്രക്കാര്‍, ഈ യുഗം തുടങ്ങിയ ചിത്രങ്ങളിലൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്തു.
മുതിര്‍ന്നതിനുശേഷം ‘കണ്ടു കൊണ്ടേന്‍ കണ്ടുകൊണ്ടേന്‍‘ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അന്ന് ഡബ്ബിങ്ങിന്റെ തിരക്കിലായിരുന്നു. ആ സിനിമയ്ക്കുശേഷം അഭിനയത്തിന് പിന്നെയും ഇടവേള വന്നു,’ ശ്രീജ രവി പറയുന്നു.
Content Highlight: Sreeja Ravi talking about Acting