| Thursday, 18th June 2026, 11:27 am

എസ്.പിയില്‍ പിളര്‍പ്പ്? 'കാരണം ബി.ജെ.പിയല്ല', 26 എം.പിമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നുവെന്ന് യു.പി ഉപമുഖ്യമന്ത്രി

ആദര്‍ശ് എം.കെ.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയില്‍ (എസ്.പി) വലിയ രാഷ്ട്രീയ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും 25-26 വരെ എം.പിമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അവകാശപ്പെട്ടു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ എം.പിമാര്‍ സമാജ്‌വാദി പാര്‍ട്ടി ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

സമാജ്‌വാദി പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നില്ലെന്ന് മൗര്യ പറഞ്ഞു. ‘ഞങ്ങള്‍ അവരെ തകര്‍ക്കുകയല്ല; 2027ഓടെ അവര്‍ സ്വയം പിരിഞ്ഞുപോകും,’ എന്ന് അദ്ദേഹം കാണ്‍പൂരിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ അഖിലേഷ് യാദവിന്റെ നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര കലഹത്തിന് കാരണം കുടുംബ രാഷ്ട്രീയം, അഴിമതി, ക്രിമിനല്‍ സ്വഭാവം എന്നിവയാണെന്നും ഇതിന്റെ ഉത്തരവാദിത്തം ആ പാര്‍ട്ടികള്‍ക്ക് തന്നെയാണെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു. എസ്.പി ഇനി സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും അദ്ദേഹം പരിഹസിച്ചു.

യു.പി മന്ത്രിയും എസ്.ബി.എസ്.പി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭറും സമാനമായ അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. എസ്.പിയിലെ വിമത എം.പിമാരുടെ ഗ്രൂപ്പിനെ ഉത്തര്‍പ്രദേശിലെ ‘വിപ്ലവ ഭൂമി’ (ബല്ലിയ)യില്‍ നിന്നുള്ള ഒരു ‘ചുവപ്പന്‍’ നയിക്കുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.

സമാജ്‌വാദി പാര്‍ട്ടി ഓഫീസില്‍ നടന്ന ബ്രാഹ്‌മണ സമ്മേളനത്തില്‍ ബ്രാഹ്‌മണരെ അപമാനിച്ചതാണ് ഈ പിളര്‍പ്പിന് പെട്ടെന്നുള്ള കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.

അഖിലേഷ് യാദവ് തന്റെ എം.പിമാരെ നിലനിര്‍ത്താന്‍ ‘എം.പിമാരെ രക്ഷിക്കൂ’ എന്ന പേരില്‍ ഒരു ക്യാമ്പെയ്ന്‍ ആരംഭിക്കണമെന്നും അതൃപ്തരായ എം.പിമാരുടെ വീടുകളില്‍ പോയി മാപ്പ് പറയണമെന്നും രാജ്ഭര്‍ പരിഹസിച്ചു.

എന്നാല്‍ ഈ വാദങ്ങളെ പൂര്‍ണമായും തള്ളുന്നതായിരുന്നു എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നിലപാട്.

ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്നും ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി തന്നെ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Split in SP? 26 MPs preparing to leave the party, says UP Deputy Chief Minister

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more