മാഡ്രിഡ്: 2021 മുതൽ സ്പെയിനിന്റെ ഇസ്രഈൽ അംബാസഡറായിരുന്ന അന്ന സലോമോനയെ ഔദ്യോഗികമായി പിൻവലിച്ച് സ്പെയിൻ സർക്കാർ.
ഇസ്രഈലുമായുള്ള നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് മാസങ്ങൾക്ക് മുൻപ് തന്നെ അന്നയെ മാഡ്രിഡിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസ് അവതരിപ്പിച്ച തീരുമാനം ഇന്ന് (ബുധൻ) സ്പെയിൻ മന്ത്രിസഭ അംഗീകരിച്ചു.
ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾക്കും ഫെബ്രുവരി 28 ന് ഇസ്രഈലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്കും ശേഷം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ച നിലപാടുകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
പുതിയ അംബാസഡറെ നിയമിക്കുന്നതുവരെ അംബാസഡറിന്റെ അഭാവത്തിൽ നയതന്ത്ര കാര്യങ്ങൾ നിയന്ത്രിക്കുന്ന വ്യക്തിക്കായിരിക്കും (ചാർജ് ഡി അഫയേഴ്‌സ്) ചുമതലയുണ്ടാകുക.
ജനുവരിയിൽ ഗസയെ പുനർനിർമിക്കുന്നതിന് വേണ്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ബോർഡ് ഓഫ് പീസിൽ സ്പെയിൻ ചേരാനും വിസമ്മതിച്ചിരുന്നു. ബോർഡ് ഓഫ് പീസ് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കൂട്ടായിമയിൽ ഫലസ്‌തീൻ അതോറിറ്റിയെ ചേർക്കാത്തതിനാലുമായിരുന്നു സ്പെയിൻ വിട്ടുനിന്നത്.
ഇറാനെ ആക്രമിക്കുന്നതിന് അമേരിക്കയ്ക്ക് തങ്ങളുടെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്നും സ്പെയിൻ മുന്നേ പ്രഖ്യാപിച്ചിരുന്നു. ഇത് ട്രംപിനെയും ചൊടിപ്പിച്ചിരുന്നു.
സൈനിക താവളങ്ങൾ വിട്ടുതരാത്ത സ്പെയിൻ അമേരിക്കയുമായി സൗഹാർദപരമല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും സ്പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനെ തുടർന്ന് 2024-ൽ ഇസ്രഈൽ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതിനാൽ നിലവിൽ സ്പെയിനിൽ ഇസ്രഈലിനും അംബാസഡറില്ല.
Content Highlight: Spain decides to withdraw ambassador to Israel