2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് സൗത്ത് ആഫ്രിക്ക. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പ്രോട്ടിയാസിന്റെ വിജയം. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ കരുത്തിലാണ് ടീം ജയം സ്വന്തമാക്കിയത്.
കിവീസ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് 17 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചതോടെ സൗത്ത് ആഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക് കടക്കുന്ന ആദ്യ ടീമായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിന് പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടിം ഷിഫെര്‍ട്ട് (ഒമ്പത് പന്തില്‍ 13), രചിന്‍ രവീന്ദ്ര (എട്ട് പന്തില്‍ 13), ഫിന്‍ അലന്‍ (17 പന്തില്‍ 31) എന്നിവരാണ് പുറത്തായത്. പിന്നാലെ നാലാമനായി ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സും വന്നത് പോലെ മടങ്ങി.
മാർക്ക് ചാപ്മാനും ഡാരിൽ മിച്ചലും. Photo: Starsports/x.com
അതോടെ മാര്‍ക്ക് ചാപ്മാനും ഡാരില്‍ മിച്ചലും ഒരുമിച്ചു. ഇരുവരും ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍, 26 പന്തില്‍ 48 റണ്‍സുമായി തിരികെ നടന്നതോടെ ഈ സഖ്യം പിരിഞ്ഞു.
ഏറെ വൈകാതെ മിച്ചലും പുറത്തായി. 24 പന്തില്‍ 32 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പത്ത് പന്തില്‍ വെറും നാല് റണ്‍സുമായി വേഗം മടങ്ങി. അതോടെ ഒന്നിച്ച ജെയിംസ് നീഷം – മാറ്റ് ഹെന്റി സഖ്യം ടീം സ്‌കോര്‍ 175ലെത്തിച്ചു. നീഷം 15 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ഹെന്റി എട്ട് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
പ്രോട്ടിയാസിനായി മാര്‍ക്കോ യാന്‍സെന്‍ നാല് വിക്കറ്റ് പിഴുതു. കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചു. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് പിന്നാലെ ഡി കോക്ക് 14 പന്തില്‍ 20 റണ്‍സുമായി മടങ്ങി. വണ്‍ ഡൗണായി ബാറ്റിങ്ങിനെത്തിയ റിയാന്‍ റിക്കില്‍ട്ടണ്‍ 11 പന്തില്‍ 21 റണ്‍സുമായും മടങ്ങി.
അപ്പോഴും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം പിന്നീട് ക്രീസിലെത്തിയ ഡെവാള്‍ഡ് ബ്രെവിസിനെ ചേര്‍ത്തുപിടിച്ച് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍, 17 പന്തില്‍ 21 റണ്‍സുമായി മടങ്ങി.
അതോടെ ഡേവിഡ് മില്ലര്‍ ബാറ്റിങ്ങിനെത്തി. മര്‍ക്രമും മില്ലറും ചേര്‍ന്ന് 178 റണ്‍സെടുത്ത് ടീമിനെ വിജയിപ്പിച്ചു. മര്‍ക്രം 44 പന്തില്‍ 86 റണ്‍സെടുത്തും മില്ലര്‍ 17 പന്തില്‍ 24 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
ഏയ്ഡന്‍ മര്‍ക്രം. Photo: Proteas Men/x.com
കിവീസിനായി ജെയിംസ് നീഷം, രചിന്‍ രവീന്ദ്ര, ലോക്കി ഫെര്‍ഗുസണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: South Africa became first team to qualify into Super 8 in T2o World Cup 2026 by defeating New Zealand